അപസ്മാര രോഗത്തെക്കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യമാക്കി എല്ലാ വർഷവും മാർച്ച് 26 ന് ലോകമെമ്പാടും ‘വേൾഡ് പർപ്പിൾ ഡേ’ ആചരിക്കുന്നു. അപസ്മാരത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുക, പുതിയ ചികിത്സാരീതികളെ പരിചയപ്പെടുത്തുക, രോഗബാധിതർക്കു ആത്മവിശ്വാസവും പ്രചോദനവും നൽകുക എന്നിവയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
അപസ്മാരം തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗമാണ്. ജനിതക ഘടകങ്ങൾ, മസ്തിഷ്ക ക്ഷതം, അണുബാധകൾ തുടങ്ങിയവ ഇതിനുള്ള പ്രധാന കാരണങ്ങളായി കാണപ്പെടുന്നു. വ്യക്തമായ കാരണമില്ലാതെ കുറഞ്ഞത് 24 മണിക്കൂർ ഇടവേളയിൽ രണ്ട് അപസ്മാരാക്രമണങ്ങൾ ഉണ്ടായാൽ മാത്രമാണ് രോഗം സ്ഥിരീകരിക്കുന്നത്.
ലക്ഷണങ്ങൾ വ്യക്തിവ്യക്തിയായി വ്യത്യാസപ്പെടും. ആശയക്കുഴപ്പം, പേശികൾ വലിഞ്ഞു മുറുകൽ, കൈകാലുകളുടെ അനിയന്ത്രിത ചലനങ്ങൾ, ബോധക്ഷയം എന്നിവ സാധാരണ ലക്ഷണങ്ങളാണ്.
കാനഡയിലെ നോവ സ്കോട്ടിയ സ്വദേശിനിയായ കാസിഡി മേഗൻ 2008ൽ തന്റെ ബാല്യകാല അനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ദിനത്തിന് തുടക്കം കുറിച്ചത്. അപസ്മാരബാധിതരായവർക്ക് സമൂഹത്തിൽ കൂടുതൽ അംഗീകാരം ലഭിക്കണമെന്നും അവരെ സാധാരണപോലെ കാണണമെന്നും ലക്ഷ്യമിട്ടായിരുന്നു ഈ മുന്നേറ്റം.
പിന്നീട് അനിത കോഫ്മാൻ ഫൗണ്ടേഷനും എപ്പിലെപ്സി അസോസിയേഷൻ ഓഫ് ദി മാരിടൈംസും നൽകിയ പിന്തുണയോടെ ഈ ആശയം ലോകവ്യാപകമായി പ്രചരിച്ചു. അപസ്മാരവുമായി ബന്ധപ്പെട്ട ബോധവത്കരണത്തിന്റെ പ്രതീകമായതിനാലാണ് ‘പർപ്പിൾ’ നിറം ഈ ദിനത്തിന് തിരഞ്ഞെടുത്തത്.
ഇന്ന് ‘വേൾഡ് പർപ്പിൾ ഡേ’ നാഡീവ്യവസ്ഥയെക്കുറിച്ചും അപസ്മാരബാധിതർക്കു നൽകേണ്ട പിന്തുണയെക്കുറിച്ചും സമൂഹത്തിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്ന ഒരു പ്രധാന ദിനമായി മാറിയിരിക്കുകയാണ്.





