കോഴിക്കോട് : മുക്കം അഗസ്ത്യൻമൂഴിയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ട്രാഫിക് പരിഷ്കരണ നടപടികൾ ആരംഭിച്ചു. 10 നിർദേശങ്ങൾ അടങ്ങിയ ട്രാഫിക് പരിഷ്കരണ നടപടികൾക്കായിരുന്നു ജനകീയ കൂട്ടായ്മ രൂപം നൽകിയിരുന്നത്.
നഗരസഭാധ്യക്ഷ കെ.പി.ചാന്ദ്നി വിളിച്ചു ചേർത്ത പൊലീസ് അധികാരികളുടെയും ജനപ്രതിനിധികളുടെയും ബസ് ഓണേഴ്സ്, ഓട്ടോ ടാക്സി ഡ്രൈവർമാർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ യോഗത്തിലായിരുന്നു തീരുമാനം. അഗസ്ത്യൻമൂഴി അങ്ങാടിയിലെ 4 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ പുനഃക്രമീകരണമാണ് ഒന്നാം ഘട്ടത്തിൽ നടപ്പാക്കിയത്. അഗസ്ത്യൻമൂഴി അങ്ങാടിക്ക് സമീപം വളവിൽ തന്നെ കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നത് പ്രശ്നം സൃഷ്ടിച്ചിരുന്നു. ഇവിടെ നിന്നും ബസുകൾ യാത്രക്കാരെ കയറ്റുന്നത് പെട്രോൾ പമ്പിന് മുൻവശത്തേക്ക് മാറ്റി.
ഓമശ്ശേരി ഭാഗത്തേക്കുള്ള ബസുകൾ യാത്രക്കാരെ കയറ്റുന്നതും ഓമശ്ശേരി റോഡിലേക്ക് കയറിയതിനു ശേഷമാക്കി മാറ്റി സ്ഥാപിച്ചു. മുക്കം ഭാഗത്തേക്കുള്ള ബസുകൾ മിനി സിവിൽ സ്റ്റേഷന് മുന്നിലും നിർത്തണം. തിരുവമ്പാടി ഭാഗത്തേക്കുള്ള ബസുകൾ നിലവിൽ നിർത്തിയിരുന്നതിന് കുറച്ചുകൂടി മുന്നിലേക്കായി നിർത്തണം. ഇതിനായി ട്രാഫിക് ബോർഡുകളും സ്ഥാപിച്ചു.






