എറണാകുളം: മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽപ്പെട്ട് ഇടപ്പള്ളി. ദേശീയപാതയിൽ ഇടപ്പള്ളി മേൽപാലം മുതൽ കൂനമ്മാവ് വരെ ഭാഗങ്ങളിൽ കുണ്ടും കുഴികളും നിറഞ്ഞതോടെ ഗതാഗതം ദുഷ്കരമാകുന്നു. മഴ വെള്ളം കുഴികളിൽ കെട്ടിക്കിടക്കുന്നതു മൂലം അപകടങ്ങളും പതിവായിരിക്കുകയാണ്. ദേശീയപാതയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പലയിടങ്ങളിലും താൽക്കാലിക റോഡാണു നിർമിച്ചിരിക്കുന്നത്. ഇടപ്പള്ളി മേൽപാലം, കുന്നുംപുറം, ചേരാനല്ലൂർ സിഗ്നൽ കവല, വരാപ്പുഴ പാലം, പുത്തൻപള്ളി, ഷാപ്പുപടി, ഷെഡ്പടി, കൂനമ്മാവ്, കാവിൽനട, വള്ളുവള്ളി തുടങ്ങിയ ഭാഗങ്ങളിലാണു റോഡിൽ നിറയെ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.
മഴ ശക്തമായതോടെ റോഡിലെ ടാർ ഇളകി മാറിയാണ് വലിയ കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. മതിയായ വെളിച്ചം ഇല്ലാത്തതിനാൽ രാത്രി യാത്ര ഏറെ ദുഷ്കരമാണ്. മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കു മൂലം വിദ്യാർഥികൾക്കും വിവിധ ജോലികൾക്കായി പോകുന്നവർക്കും കൃത്യ സമയത്തു ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ കഴിയാത്തതും പ്രശ്നമാണ്. നാട്ടുകാരും വിവിധ സംഘടനകളും ഒട്ടേറെ പരാതികൾ നൽകിയിട്ടും കുഴികൾ നികത്തി ഗതാഗതം സുഗമമാക്കാൻ ദേശീയപാത അധികൃതർ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.






