തിരുവനന്തപുരം: ഗതാഗതനിയമലംഘനവുമായി ബന്ധപ്പെട്ട 11 ലക്ഷം കേസുകളിൽ പിഴ പകുതിയായി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. യഥാസമയം പിഴ അടയ്ക്കാത്തതിനാൽ പോലീസും മോട്ടോർ വാഹന വകുപ്പും കോടതിയിൽ കൈമാറിയ കേസുകളിലാണ് ഈ ഇളവ് ലഭിക്കുക.
എന്നാൽ കോടതി പിഴ നിശ്ചയിച്ച കേസുകൾക്ക് ഈ ആനുകൂല്യം ബാധകമാകില്ല. പിഴ സ്വീകരിച്ച് കേസ് തീർപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന് ഉള്ള അധികാരം വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 2024 ഡിസംബർ വരെയുള്ള കേസുകൾക്കാണ് ഇളവ് ലഭിക്കുക. ഏപ്രിൽ 31നകം പിഴക്കുടിശ്ശിക അടച്ച് കേസുകൾ തീർപ്പാക്കണം.
ഭീമമായ പിഴത്തുക അടയ്ക്കാൻ പലരും മടിക്കുന്ന സാഹചര്യത്തിലാണ് ട്രാൻസ്പോർട്ട് കമ്മീഷണർ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ശുപാർശ ചെയ്തത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 14 ലക്ഷം ഇ-ചലാനുകളാണ് ചുമത്തിയത്. ഇതിൽ മൂന്ന് ലക്ഷം കേസുകൾ മാത്രമാണ് ഇതുവരെ തീർപ്പായത്. ശേഷിക്കുന്ന കേസുകൾ വെർച്വൽ, സി.ജെ.എം. കോടതികളുടെ പരിഗണനയിലാണ്.
ഇവ തിരിച്ചെടുത്ത് തീർപ്പാക്കാനുള്ള അധികാരം പിഴ ചുമത്തിയ ഉദ്യോഗസ്ഥർക്കാണ് നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പോലീസും മോട്ടോർ വാഹന വകുപ്പും ഉടൻ പിഴ തീർപ്പാക്കൽ അദാലത്തുകൾ സംഘടിപ്പിക്കും.






