വാഷിങ്ടൺ: ഇസ്രയേലുമായുള്ള സമാധാന കരാറിൽ ഉടൻ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡൊണാൾഡ് ട്രംപ് ഹമാസിന് അന്ത്യശാസനം നൽകി. സമാധാന കരാറിൽ വൈകിയാൽ അത് പൊറുക്കില്ലെന്നും, എല്ലാ സാധ്യതകളും ഇല്ലാതാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച ട്രംപ്, ഇസ്രയേൽ താത്കാലികമായി ബോംബാക്രമണം നിർത്തിയത് സമാധാനത്തിനും ബന്ദി മോചനത്തിനും അവസരം നൽകാനാണെന്നും വ്യക്തമാക്കി. ട്രംപിന്റെ 20-ഇന സമാധാന പദ്ധതിക്ക് ഹമാസ് ഭാഗികമായി സമ്മതം അറിയിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പ് ശക്തമാക്കിയത്.
ഈജിപ്തിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയിൽ ഹമാസ്, ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാനും ഗാസയുടെ ഭരണം കൈമാറാനും തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, പൂർണ്ണമായ നിരായുധീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൂടുതൽ ചർച്ചകൾ വേണമെന്നും ഹമാസ് വ്യക്തമാക്കി.
ഞായറാഴ്ച (ഒക്ടോബർ 5) വൈകിട്ട് ആറുമണിവരെ ഹമാസ് സമാധാന കരാർ അംഗീകരിക്കണമെന്നായിരുന്നു ട്രംപിന്റെ അന്തിമ സമയം. പദ്ധതി അംഗീകരിക്കാത്ത പക്ഷം “മുച്ചൂടും മുടിക്കുമെന്നു” ഭീഷണി മുഴക്കിയാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. ഇതിന് പിന്നാലെ ഹമാസിന്റെ പ്രതികരണം പുറത്തുവന്നു.






