വാഷിങ്ടൺ: ഇറാന്റെ ഊർജമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് വലിയ തോതിലുള്ള ആക്രമണങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി യുഎസ് മാധ്യമങ്ങൾ. ഈ സൈനിക നീക്കത്തിൽ ഇസ്രയേലും പങ്കാളിയാകാൻ സാധ്യതയുണ്ടെന്നാണ് വിവരം.
ആക്രമണങ്ങൾ ദിവസങ്ങൾ നീണ്ടുനിന്നേക്കും. ഇറാനിലെ അടിസ്ഥാന ഊർജ്ജ സൗകര്യങ്ങളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. യു.എസ് മുന്നോട്ടുവെക്കുന്ന വെടിനിർത്തൽ വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് പ്രധാന ലക്ഷ്യം. ജൂലൈ 31-ന് ക്യാമ്പ് ഡേവിഡ് പ്രസിഡൻഷ്യൽ റിട്രീറ്റിൽ ട്രംപിന്റെ നേതൃത്വത്തിൽ നടന്ന കാബിനറ്റ് യോഗത്തിൽ ഈ പദ്ധതി ചർച്ച ചെയ്തു.
എന്നാൽ, ആക്രമണത്തിനുള്ള പ്രാഥമിക സൈനിക തയ്യാറെടുപ്പുകൾക്ക് ട്രംപ് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും, അന്തിമ അനുമതി ഇതുവരെ നൽകിയിട്ടില്ല. മേഖലയിൽ വൻ യുദ്ധസാധ്യത ഉണ്ടാകുമെന്നതിനാലും സാമ്പത്തിക തകർച്ചയ്ക്ക് കാരണമാകുമെന്നതിനാലും ക്യാബിനറ്റ് യോഗത്തിൽ ചില വൈറ്റ് ഹൗസ് ഉപദേശകർ ഇതിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പെട്രോളിയം റിഫൈനറികൾ, വൈദ്യുത ഉത്പാദന കേന്ദ്രങ്ങൾ, പ്രധാന നഗരങ്ങളിലേക്കുള്ള (ടെഹ്റാൻ ഉൾപ്പെടെ) വൈദ്യുതി വിതരണം, ഇലക്ട്രിക്കൽ ഗ്രിഡുകൾ എന്നിവ ആക്രമിക്കാനാണ് പദ്ധതി.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്തിടെ വാഷിംഗ്ടണിൽ ട്രംപുമായും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് ഇസ്രയേൽ വീണ്ടും ഇറാനുമായി നേരിട്ടുള്ള യുദ്ധത്തിൽ പങ്കാളികളാകുന്നത്.
അതേസമയം തങ്ങളുടെ ഊർജ്ജ മേഖലയ്ക്ക് നേരെ ആക്രമണമുണ്ടായാൽ, മേഖലയിലെ അമേരിക്കൻ-ഇസ്രയേൽ ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ശക്തമായ തിരിച്ചടി നൽകാൻ സമഗ്രമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ഇറാന്റെ സുരക്ഷാ ഉദ്യോഗസ്ഥർ അവരുടെ വാർത്താ ഏജൻസികൾ വഴി വ്യക്തമാക്കിയിട്ടുണ്ട്.




