കണ്ണൂര്‍: കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടും ചാലയിലെ ചിൻമയ വിദ്യാലയം പ്രവർത്തിച്ചതായി റിപ്പോർട്ട്. രാവിലെ അടിയന്തരമായി അവധി പ്രഖ്യാപിക്കുമ്പോഴേക്കും വിദ്യാർഥികൾ സ്കൂളിലെത്തിയിരുന്നുവെന്ന വിശദീകരണമാണ് സ്കൂൾ അധികൃതർ നൽകിയത്. അതിനാൽ ഉച്ചവരെ ക്ലാസുകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
കനത്ത മഴയ്ക്കും പ്രതികൂല കാലാവസ്ഥയ്ക്കും സാധ്യത കണക്കിലെടുത്താണ് ജില്ലാ കളക്ടർ പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ., സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്. റെസിഡൻഷ്യൽ സ്കൂളുകൾക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതുപരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് മാറ്റമില്ലെന്നും കളക്ടർ വ്യക്തമാക്കിയിരുന്നു.
അതേസമയം, കനത്ത മഴയെ തുടർന്ന് കണ്ണൂർ ഉളിക്കൽ വയത്തൂർ പാലത്തിന് മുകളിൽ വെള്ളം കയറി. മലയോര മേഖലകളിലും കർണാടക വനമേഖലയിലും ശക്തമായ മഴ തുടരുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.




