മസ്‌കറ്റ്: ഒമാൻ തീരത്തിന് സമീപം സഞ്ചരിച്ചുകൊണ്ടിരുന്ന ചരക്ക് കപ്പലിന് നേരെ ആക്രമണം നടന്നതായി യുകെയുടെ സമുദ്ര വ്യാപാര പ്രവർത്തന വിഭാഗം അറിയിച്ചു. തിരിച്ചറിയാത്ത ഒരു വസ്തു കപ്പലിൽ പതിച്ചതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
ഒമാനിലെ ലിമയ്ക്ക് വടക്കുകിഴക്കായി ഏകദേശം 11 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം. ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ റൂമിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും തുടർന്ന് കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പരിസ്ഥിതി മലിനീകരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
വിവരം ലഭിച്ചതിനെ തുടർന്ന് പ്രാദേശിക കോസ്റ്റ് ഗാർഡ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തുകൂടി സഞ്ചരിക്കുന്ന മറ്റ് കപ്പലുകൾ അതീവ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, തങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് അമേരിക്ക ഉൾപ്പെടെയുള്ള വിദേശ ശക്തികൾക്ക് സൈനിക സൗകര്യങ്ങൾ ഒരുക്കുന്ന രാജ്യങ്ങൾ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ബൾഗേറിയയിലെ ബെസ്മെർ എയർ ബേസിൽ യു.എസ് സൈനിക വിമാനങ്ങൾ താൽക്കാലികമായി വിന്യസിക്കാൻ അനുമതി നൽകിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ആവശ്യപ്പെട്ടു.
ബൾഗേറിയയുടെയും സൈപ്രസിന്റെയും വിദേശകാര്യമന്ത്രിമാരുമായി നടത്തിയ ഫോൺ സംഭാഷണങ്ങളിലാണ് ഇറാൻ തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചത്. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാകുന്ന സാഹചര്യത്തിൽ പുതിയ സംഭവവികാസങ്ങൾ മേഖലയിൽ ആശങ്ക ഉയർത്തുകയാണ്.




