വാഷിംഗ്ടൺ: ഗസ്സയിൽ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കുന്നതിന് 20 നിർദേശങ്ങളടങ്ങിയ സമാധാന കരാറുമായി അമേരിക്ക മുന്നോട്ട് വന്നു. യു.എസ്. പ്രസിഡന്റ് ഡോണൽഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം.
വൈറ്റ് ഹൗസിൽ നടന്ന സംയുക്ത വാർത്താ സമ്മേളനത്തിൽ ബെഞ്ചമിൻ നെതന്യാഹു കരാറിനെ പിന്തുണയ്ക്കുന്നതായി അറിയിച്ചു. കരാറിന്റെ പ്രധാന നിർദേശങ്ങൾ പ്രകാരം 72 മണിക്കൂറിനുള്ളിൽ ഹമാസ് ബന്ദികളെ വിട്ടയക്കണം, അതേസമയം ഹമാസ് ബന്ധികളെ വിട്ടയച്ചാൽ ജയിലിലുള്ള 250 പലസ്തീനികളെ ഇസ്രയേൽ മോചിപ്പിക്കും.
ഹമാസ് കരാർ അംഗീകരിക്കാത്ത പക്ഷം ബെഞ്ചമിൻ നെതന്യാഹുവിന് ഇഷ്ടാനുസൃതമായി പ്രവർത്തിക്കാമെന്നും, ഗസ്സയുടെ പുനർനിർമാണത്തിന് തന്റെ നേത്യത്വത്തിൽ ഇടക്കാല രാജ്യാന്തര സമിതി രൂപീകരിക്കുമെന്നും, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ അതിൽ അംഗമാകുമെന്നും മറ്റ് അംഗങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.
കരാർ അംഗീകരിച്ചാൽ ഗസ്സ സൈനിക മുക്തമാകും, ഹമാസ് നിരായുധീകരിക്കപ്പെടും, കൂടാതെ ഇസ്രയേൽ സൈന്യം ഹമാസിന്റെ നിരായുധീകരണ വ്യാപ്തിയനുസരിച്ച് ഗസ്സയിൽ നിന്ന് പിന്മാറും. ഹമാസ് വെടിനിർത്തൽ നിർദ്ദേശങ്ങൾ നിരസിച്ചാൽ, ഹമാസ് ഭീഷണി ഇല്ലാതാക്കൽ പ്രവർത്തനം ഇസ്രയേലിന് നടപ്പാക്കാനുള്ള അവകാശമുണ്ടെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
.










