പാലക്കാട്: ചിറ്റൂരിൽ കാണാതായ ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി. ചിറ്റൂർ സ്വദേശിയായ കാശി വിശ്വനാഥന്റെ മക്കൾ ലക്ഷ്മണനും രാമനുമാണ് മരിച്ചത്.
ചിറ്റൂർ ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ ഇരുവരെയും ഇന്നലെ വൈകിട്ട് മുതൽ കാണാതായിരുന്നു. പതിവുപോലെ വീട്ടിൽ നിന്നും പോയ ഇവർ തൊട്ടടുത്ത അമ്പലത്തിലെത്തി വിളക്ക് കൊളുത്തിയിരുന്നു. തുടർന്നാണ് ഇവരെ കാണാതായത്.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് ചിറ്റൂർ ശിവൻകോവിലിന്റെ കുളത്തിൽ നിന്ന് ലക്ഷ്മണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂത്തയാളായ രാമന്റെ മൃതദേഹം മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ഇരുവർക്കും നീന്തൽ അറിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
കുളിക്കാൻ അല്ല, മീൻ പിടിക്കാനാകാം കുളത്തിലേക്കിറങ്ങിയതെന്നാണ് പൊലീസിന്റെ സംശയം. സംഭവസമയത്ത് സമീപത്ത് ആരും ഉണ്ടായിരുന്നില്ല. ഒരാൾ വെള്ളത്തിൽ പെട്ടപ്പോൾ മറ്റെയാൾ രക്ഷിക്കാൻ ശ്രമിച്ചതാകാമെന്നുമാണ് പൊലീസ് നിഗമനം.




