ജമ്മു കാശ്മീർ : കശ്മീരിലെ ഷോപ്പിയാനിൽ സൈന്യവും പോലീസും സിആർപിഎഫും നടത്തിയ സംയുക്ത ഓപ്പറേഷനിൽ രണ്ട് ലഷ്‌കർ-ഇ-തൊയ്ബ തീവ്രവാദികളെ അറസ്റ്റ് ചെയ്തു. ഭീകരവാദികളിൽ നിന്ന് രണ്ട് എകെ-56 റൈഫിളുകൾ, നാല് മാഗസിനുകൾ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ, എന്നിവയും കണ്ടെടുത്തു. കൂടാതെ 5,400 രൂപയും ഒരു ആധാർ കാർഡും ഇവരിൽ നിന്ന് കണ്ടെത്തി.
ഏപ്രിൽ 22-ന് പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ വിദേശികളടക്കം 26 പേർ കൊല്ലപ്പെട്ട ആക്രമണത്തിന് ശേഷം സുരക്ഷാ സേന തങ്ങളുടെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ ശ്രദ്ധ തെക്കൻ കശ്മീരിലെ പ്രത്യേക പ്രദേശങ്ങളിലേക്ക് തിരിച്ചപ്പോഴാണ് ഓപ്പറേഷൻ നടന്നത്. അതേസമയം ഷോപ്പിയാനിലെ കെല്ലർ പ്രദേശത്തും പുൽവാമയിലെ ത്രാലിലെ നാദർ പ്രദേശത്തും നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി ആറ് തീവ്രവാദികൾ കൊല്ലപ്പെട്ടു. രണ്ട് ഓപ്പറേഷനുകളിലായാണ് മൂന്ന് തീവ്രവാദികൾ വീതം കൊല്ലപ്പെട്ടത്. ലഷ്കർ-ഇ-തൊയ്ബയിലെ ഭീകരതലവരിൽ ഒരാളായ ഷാഹിദ് കൂട്ടായ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.






