ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് അടക്കമുള്ള കേസുകളിൽ പ്രതികളായ രണ്ട് കുപ്രസിദ്ധ കുറ്റവാളികളെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവന്നു. കൊൽക്കത്ത ആസ്ഥാനമായ ശ്രീഗണേഷ് ജ്വല്ലറി ഹൗസിന്റെ പ്രമോട്ടർ കമലേഷ് പരേഖ്, പാസ്‌പോർട്ട് തട്ടിപ്പ് സംഘത്തിന്റെ തലവൻ ആലോക് കുമാർ എന്നിവരെയാണ് സിബിഐയും ഹരിയാന പൊലീസും സംയുക്തമായി ഇന്ത്യയിലെത്തിച്ചത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 25 ബാങ്കുകളുടെ കൺസോർട്ടിയത്തെ ഏകദേശം 2,672 കോടി രൂപ (ഏകദേശം 1,000 കോടി ദിർഹം) തട്ടിച്ച കേസിലാണ് കമലേഷ് പരേഖ് പ്രതിയാകുന്നത്. വിദേശ കമ്പനികളുടെ ശൃംഖല സൃഷ്ടിച്ച് ബാങ്കുകളിൽ നിന്ന് ലഭിച്ച വൻതുക വകമാറ്റി ചെലവഴിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണ ഏജൻസികൾ അറിയിച്ചു.
2016ൽ കേസ് രജിസ്റ്റർ ചെയ്തതുമുതൽ ഇയാൾ ഒളിവിലായിരുന്നു. ഇന്‍റർപോൾ റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തിൽ മെയ് 1ന് യുഎഇയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തുടർന്ന് ദില്ലി കോടതിയിൽ ഹാജരാക്കിയ ശേഷം കൊൽക്കത്തയിലേക്ക് മാറ്റും.
അതേസമയം, യശ്പാൽ സിംഗ് എന്ന പേരിൽ അറിയപ്പെടുന്ന ആലോക് കുമാർ പാസ്‌പോർട്ട് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയാണ്. ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് ഉൾപ്പെടെ വ്യാജ രേഖകൾ ഉപയോഗിച്ച് അനധികൃതമായി ഇന്ത്യൻ പാസ്‌പോർട്ടുകൾ നൽകുന്ന സംഘത്തെ ഇയാൾ നയിച്ചതായി പൊലീസ് പറഞ്ഞു. ഹരിയാന പൊലീസിന്റെ അഭ്യർത്ഥന പ്രകാരം ഇയാളുടെ പേരിൽ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. യുഎഇയിൽ വെച്ച് അറസ്റ്റ് ചെയ്ത ഇയാളെ മെയ് 1ന് മുംബൈയിലെത്തിച്ച് ഹരിയാന പൊലീസിന് കൈമാറിയതായി അധികൃതർ അറിയിച്ചു.




