തിരുവനന്തപുരം: വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച രണ്ടുപേർ മരിച്ചു. ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമിക സംശയം. ഒരാൾ ചികിത്സയിലാണ്. ചടയമംഗലം നിലമേൽ സ്വദേശി ഷാജി, ഭാര്യാമാതാവ് റാഷിദ ബീവി എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യ സജിമോൾ പാരിപ്പള്ളിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
വിഴിഞ്ഞം മുഹിയുദ്ദീൻ പള്ളിക്ക് സമീപമുള്ള അസ്മാക്ക് ഹോട്ടലിൽ നിന്നാണ് ഇവർ ഭക്ഷണം കഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മീൻവിഭവമാണ് കഴിച്ചതെന്നതാണ് ലഭ്യമായ വിവരം. ഷാജി കുടുംബസമേതം ഹോട്ടലിലെത്തിയിരുന്നു. രണ്ട് മക്കളും കൂടെയുണ്ടായിരുന്നുവെങ്കിലും ഇവർക്കു ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഹോട്ടലിൽ നിന്നു മടങ്ങിയ ഉടൻ ഛർദി ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ ഉണ്ടായതായാണ് ബന്ധുക്കൾ പറയുന്നത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഷാജിയെയും റാഷിദ ബീവിയെയും രക്ഷിക്കാനായില്ല. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉൾപ്പെടെ പരിശോധന ആരംഭിച്ചിട്ടുണ്ട്.






