തിരുവനന്തപുരം: കണ്ടലയിൽ പ്രവർത്തിക്കുന്ന ആക്കാദമി ഓഫ് ഫാർമസി കോളേജിനുമുന്നിൽ അഞ്ചുദിവസമായി നടത്തിവരുന്ന സമരത്തിൽ വിദ്യാർഥികൾ റോഡ് ഉപരോധിച്ചു. സമരം ചെയ്യുന്ന 15-ഓളം വിദ്യാർഥികളിൽ രണ്ടുപേർ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. തീകൊളുത്താനുള്ള ശ്രമം പോലീസാണ് തടഞ്ഞത്.
ഫാർമസി കോളേജിലെ പഠനം ഉപേക്ഷിച്ച ഒന്നാംവർഷ ബിഫാം വിദ്യാർഥികൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരമണിയോടുകൂടിയാണ് ബാലരാമപുരം-കാട്ടാക്കട റോഡ് ഉപരോധിച്ചത്.
പോലീസ് ബലപ്രയോഗത്തിലൂടെ ഇവരെ മാറ്റാൻ ശ്രമിക്കുമ്പോഴാണ് വിദ്യാർഥികൾ ബാഗിൽ കുപ്പിയിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ചത്. ഇവർ അഡ്മിഷൻ സമയത്ത് നൽകിയ എസ്എസ്എൽസി, പ്ലസ്ടു സർട്ടിഫിക്കറ്റുകൾ തിരികെ നൽകണമെന്നാവശ്യപ്പെട്ടാണ് അഞ്ചുദിവസമായി കോളേജിനു മുന്നിൽ കുത്തിയിരുപ്പുസമരം നടത്തുന്നത്. രണ്ടുമാസം മുൻപ് ഇത്തരത്തിൽ പ്രതിഷേധം നടന്നിരുന്നു.
അന്ന് വിദ്യാർഥിനികൾ കോളേജിന്റെ രണ്ടാംനിലയിൽക്കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. അന്നും പോലീസ് ഇടപെട്ടാണ് കുട്ടികളെ താഴെയിറക്കിയത്. സർട്ടിഫിക്കറ്റ് തിരികെ നൽകുമെന്ന ഉറപ്പു പാലിക്കാഞ്ഞതിനെത്തുടർന്നാണ് വിദ്യാർഥികൾ വീണ്ടും സമരം തുടങ്ങിയത്.
പിന്തുണയറിയിച്ച് കെഎസ്‌യു: വിദ്യാർഥിസമരത്തിനു പിന്തുണയറിയിച്ച് മൂന്നുദിവസംമുൻപ് കെഎസ്‌യു പ്രവർത്തകരായ രണ്ടുപേർ കോളേജ് ഗേറ്റിനു മുന്നിൽ നിരാഹാരസമരം തുടങ്ങിയിരുന്നു. കെഎസ്‌യു പ്രവർത്തകനായ പള്ളിച്ചൽ ഗോകുലിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് വെള്ളിയാഴ്ച കാട്ടാക്കടയിലെ കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
സംഘർഷവും ഗതാഗത തടസ്സവും : വിദ്യാർഥികൾക്കു പിന്തുണയറിയിച്ച് കെഎസ്‌യു പ്രവർത്തകരും റോഡ് ഉപരോധത്തിനെത്തിയത് നേരിയ സംഘർഷത്തിനിടയാക്കി. ബാലരാമപുരം-കാട്ടാക്കട റോഡിൽ ഒരുമണിക്കൂറോളം ഗതാഗതവും തടസ്സപ്പെട്ടു. പോലീസ് ബലപ്രയോഗത്തിലൂടെ പ്രവർത്തകരെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടു.










