കൊച്ചി: പിവി അൻവറുമായുള്ള സഹകരണം സംബന്ധിച്ച് യുഡിഎഫിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഘടകകക്ഷികളുമായി അവസാനവട്ട ചർച്ചകളിലാണെന്ന് അറിയുന്നു. നിലമ്പൂർ എൽഡിഎഫ് സ്ഥാനാർത്ഥിയെ അടക്കം മാറ്റണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്ന അൻവർ പിന്നീട് മുന്നണിയിലെടുത്താൽ മാത്രം മതിയെന്ന നിലപാട് സ്വീകരിച്ചിരുന്നു. പിന്നീടാണ് അസോഷ്യേറ്റ് അംഗമെന്ന ആശയം ഉയർന്നത്.യുഡിഎഫിൻ്റെ അസോഷ്യേറ്റ് അംഗമാവാനുള്ള അനുമതി കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് അൻവർ നേടിയിരുന്നു.
മുന്നണിയുടെ ഭാഗമാവാതെ പുറത്തുനിന്ന് പാർട്ടിയ്ക്ക് പിന്തുണ നൽകുന്നതാണ് അസോഷ്യേറ്റ് അംഗത്വം. കെകെ രമയുടെ ആർഎംപി ഇതുപോലെ അസോഷ്യേറ്റ് അംഗമാണ്. മുന്നണിയിൽ ഇല്ലാത്തതുകൊണ്ട് തന്നെ യോഗങ്ങളിൽ പങ്കെടുക്കാനാവില്ല. എന്നാൽ, തിരഞ്ഞെടുപ്പിൽ സഹകരിക്കാം.തൃണമൂലിനെ മുന്നണിയ്ക്കൊപ്പം ചേർക്കില്ലെന്ന് നേരത്തെ തന്നെ യുഡിഎഫ് വ്യക്തമാക്കിയിരുന്നു. ദേശീയതലത്തിൽ കോൺഗ്രസിനെ സ്ഥിരം ആക്രമിക്കുന്ന തൃണമൂലിനെ മുന്നണിയിൽ എടുക്കേണ്ടെന്നതായിരുന്നു പാർട്ടി ഹൈക്കമാൻഡിൻ്റെ തീരുമാനം. പിന്നീട് യുഡിഎഫ് നേതൃത്വം തന്നെ അസോഷ്യേറ്റ് അംഗമെന്ന ആശയം മുന്നോട്ടുവെക്കുകയായിരുന്നു. ഇതിലാണ് ഇപ്പോൾ ചർച്ച പുരോഗമിക്കുന്നത്.






