ന്യൂഡൽഹി: കേരളത്തിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 85 മുതൽ 100 സീറ്റ് വരെ ലഭിക്കുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. പാർട്ടിയിലെ നേതാക്കളും പ്രവർത്തകരും വലിയ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നികുതി ദായകരുടെ പണം തെറ്റായി വിനിയോഗിക്കപ്പെടുന്നതായി ആരോപിച്ച തരൂർ, ഇടത് സർക്കാരിനെതിരെ വിമർശനവും ഉന്നയിച്ചു. ചില നിയമനങ്ങൾ പാർട്ടി താൽപര്യങ്ങൾക്ക് ഉപയോഗിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ 14 ജില്ലകളിലും യുഡിഎഫിനായി പ്രചാരണത്തിന് പോകുമെന്നും തരൂർ അറിയിച്ചു. കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി തീരുമാനിക്കില്ലെന്നും, തിരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാൻഡാണ് അതിൽ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിന് മാറ്റം വേണമെന്നും വിശ്വാസ്യതയുള്ള ഒരു ബദൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കേരളത്തിൽ ശക്തമായ സാന്നിധ്യമില്ലാത്ത പാർട്ടിയാണെന്നും തരൂർ കൂട്ടിച്ചേർത്തു.






