പാലക്കാട് : തിരഞ്ഞെടുപ്പിന്റെ തലേരാത്രിയുണ്ടായ സംഘർഷത്തിനിടയ്ക്ക് കല്ലേറുകൊണ്ട് യുഡിഎഫ് പ്രവർത്തകന് ഗുരുതരപരിക്ക്. പറളി കിണാവല്ലൂർ മനയ്ക്കമ്പാടം കോട്ടയ്ക്കൽ മുഹമ്മദ് അജ്മലിനാണ് പരിക്കേറ്റത്.
സംഭവത്തിൽ കൊടുന്തിരപ്പുള്ളി സ്വദേശികളായ രാജു (67), ശിവപ്രകാശ് (48), പ്രകാശൻ (48), രാജേഷ് കുമാർ (41), വിനോദ് (37), ഹരിപ്രകാശ് (18) എന്നിവരെ പാലക്കാട് നോർത്ത് പോലീസ് അറസ്റ്റുചെയ്തു. പത്തോളം ബിജെപി പ്രവർത്തകർ സംഘംചേർന്ന് ആക്രമിക്കയായിരുന്നെന്ന് പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. കല്ലേറിൽ മുഹമ്മദ് അജ്മലിന്റെ വലതുകണ്ണിലും മൂക്കിലുമാണ് ഗുരുതര പരിക്കേറ്റത്.
ബുധനാഴ്ചരാത്രി 12-ന് കൊടുന്തിരപ്പുള്ളി പാനപ്പറമ്പിൽ ഡിസിസി സെക്രട്ടറി പി. നന്ദബാലന്റെ വീടിനുസമീപത്തായിരുന്നു അക്രമം. ബ്ലോക്ക് പഞ്ചായത്ത് കല്ലേക്കാട് ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി ഇബ്രാഹിം ബാദുഷയും സുഹൃത്തായ മുഹമ്മദ് അജ്മലും വ്യാഴാഴ്ചപുലർച്ചെ ബൂത്ത് സജ്ജീകരിക്കാനുള്ള സാമഗ്രികളുമായി കല്ലേക്കാടുഭാഗത്തുകൂടി വരുന്നതിനിടെ ഡിവൈഎഫ്ഐ പ്രവർത്തകർ കാർ തടഞ്ഞു. പിന്നീട് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും പ്രവർത്തകർ കാറിന്റെ ചില്ല് തകർക്കുകയും ചെയ്തു.
ഇവിടെനിന്ന് ഇരുവരും കൊടുന്തിരപ്പുള്ളിയിലേക്ക് വരുന്നതിനിടെ ബിജെപിക്കാരുടെ ബൂത്തിൽ വാഹനമിടിക്കാൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു അക്രമം. ഇരുവരും സഞ്ചരിച്ചിരുന്ന കാറിനെ പത്തോളംപേർ ബൈക്കുകളിൽ പിന്തുടരുകയും കൊടുന്തിരപ്പുള്ളി പാനപ്പറമ്പിൽവെച്ച് കല്ലെറിയുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പരിക്കേറ്റ മുഹമ്മദ് അജ്മൽ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കണ്ണിന് ശസ്ത്രക്രിയനടത്തി.






