തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്ന യുഡിഎഫ് അവകാശവാദം ഫണ്ട് സമാഹരണത്തിനായുള്ള തന്ത്രമാണെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു. മേയ് നാലുവരെ ഫണ്ട് പിരിക്കാനാണ് യുഡിഎഫ് ഇത്തരം അവകാശവാദങ്ങൾ ഉയർത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
അധികാരത്തിലെത്തുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് പണം സമാഹരിക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വികസനവും ജനക്ഷേമ പ്രവർത്തനങ്ങളും അടിസ്ഥാനമാക്കി എൽഡിഎഫിന് ജനപിന്തുണ ലഭിക്കുമെന്നും, ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് ഉറപ്പാണെന്ന് പറയാനാകില്ലെന്നും റിയാസ് വ്യക്തമാക്കി.
എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, ബിജെപിയും യുഡിഎഫ്യും തമ്മിൽ ഏതെങ്കിലും ധാരണയുണ്ടായാലും അത് എൽഡിഎഫ് മറികടക്കുമെന്നും പറഞ്ഞു. “വെളിച്ചത്തിലുള്ള കേരളം ഇനി ഇരുട്ടിലേക്കില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഭരണതുടർച്ച പ്രതീക്ഷിക്കുന്നതിനൊപ്പം ചില മണ്ഡലങ്ങളിൽ സിപിഎമ്മിന് ആശങ്കയുണ്ടെന്നാണ് റിപ്പോർട്ടുകൾ. തിരൂരിൽ മന്ത്രി വി. അബ്ദുറഹ്‌മാന്റെ വിജയം ഉറപ്പല്ലെന്ന വിലയിരുത്തലും, മലപ്പുറത്ത് എൽഡിഎഫ് രണ്ടുസീറ്റുകളിൽ ഒതുങ്ങാനിടയുണ്ടെന്ന ആശങ്കയും ഉയരുന്നു. അമ്പലപ്പുഴയിൽ എച്ച്. സലാമിന് മുഴുവൻ പാർട്ടി വോട്ടും ലഭിച്ചോയെന്ന സംശയവും പാർട്ടിക്കുള്ളിൽ നിലനിൽക്കുന്നതായി വിവരങ്ങൾ സൂചിപ്പിക്കുന്നു.




