ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിന് പിന്നാലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് പുതിയ വഴിത്തിരിവ്. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്, കോൺഗ്രസിന്റെ പിന്തുണ കൂടി ലഭിച്ചതോടെ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ നെ കണ്ടു. എന്നാൽ വിജയ് നൽകിയ എംഎൽഎമാരുടെ കണക്കുകൾ വിശ്വാസയോഗ്യമല്ലെന്ന് ഗവർണർ മറുപടി നൽകിയതായി റിപ്പോർട്ടുണ്ട്. ഇതോടെ മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യുമെന്ന അഭ്യൂഹങ്ങൾ അനിശ്ചിതത്വത്തിലായി.
234 അംഗ നിയമസഭയിൽ ടിവികെ 108 സീറ്റുകളാണ് നേടിയത്. കോൺഗ്രസിന്റെ അഞ്ച് സീറ്റുകൾ കൂടി ചേർന്നാലും കേവലഭൂരിപക്ഷം ഉറപ്പാക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ 118 എംഎൽഎമാരുടെ പിന്തുണ കത്ത് നൽകണമെന്ന ആവശ്യമാണ് ഗവർണർ മുന്നോട്ട് വെച്ചതെന്നാണ് വിവരം. രണ്ടാഴ്ചയ്ക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കാമെന്ന് വിജയ് ഗവർണറെ അറിയിച്ചതായി റിപ്പോർട്ടുണ്ട്. ആവശ്യമായ പിന്തുണ തെളിയിച്ചാൽ മാത്രമേ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകൂവെന്നാണ് ഗവർണറുടെ നിലപാട്.
ഇതിനിടെ മന്ത്രിസഭ രൂപീകരണവും ചർച്ചയിലാണ്. കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ ലഭിക്കാമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. സാധാരണ ജനങ്ങളെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും മുൻനിർത്തിയുള്ള മന്ത്രിസഭയായിരിക്കുമെന്ന് സൂചനയുണ്ട്. തമിഴ്നാട് രാഷ്ട്രീയത്തിൽ ദ്രാവിഡ പാർട്ടികളല്ലാത്ത ഒരു പുതിയ നേതൃത്വത്തിന് സാധ്യത തെളിയുന്ന സാഹചര്യമാണിത്. ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങൾ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.




