കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി അംഗം പി.കെ.ദിവാകരനെ ‘മാക്രി’ എന്ന് വിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വടകരയിൽ ചാനൽ പരിപാടിക്കിടെ, സുരേഷ് ഗോപി നാടിനായി ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ ദിവാകരന് തൃശൂരിൽ മറുപടി പറയുകയായിരുന്നു സുരേഷ് ഗോപി.
‘വടകരയിൽ ഉരാളുങ്കൽ സൊസൈറ്റി. അത് ആരുടേതാണെന്ന് അറിയാമല്ലോ. അന്വേഷിച്ച് മനസ്സിലാക്കിക്കോളൂ. പക്ഷേ അവരാണ് യോഗ്യമായ ഒരു പദ്ധതി കൊണ്ടുവന്നത്. അവർക്ക് ഞാൻ കൂടി അംഗീകരിച്ച ഒരു പദ്ധതിയാണ് ലഭിച്ചിരിക്കുന്നത്. 95.34 കോടിരൂപയുടെ പദ്ധതി. ആ മാക്രിയുടെ മൂക്കിനു താഴെയാണ് കൊടുത്തിരിക്കുന്നത്. അയാൾക്ക് എന്താണ് ഇതിൽകൂടുതൽ അറിയേണ്ടത്.
തൃശൂർ എംപിക്കിട്ട് ഞോണ്ടാൻ വരരുത്. ഞാൻ മാന്തി പൊളിച്ചു കളയും. അത്രേയുള്ളൂ, കൊല്ലത്തെ അഷ്ടമുടിയിലെ പദ്ധതിക്ക് 59.73 കോടിരൂപ അനുവദിച്ചു. ഇതൊക്കെ കൃത്യമായി മന്ത്രിയെന്ന നിലയിൽ ചെയ്തിട്ടുണ്ട്. തൃശൂരിന് ഫൊറൻസിക് ലാബും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ട്രെയ്നിങ് കോളജും അനുവദിച്ചു. 8 ഏക്കർ സംസ്ഥാന സർക്കാർ നൽകണം. തിരുവനന്തപുരത്തേ നൽകൂ എന്നു പറയുന്നത് ദുഷിച്ച രാഷ്ട്രീയ ചിന്താഗതിയാണ്.’-സുരേഷ് ഗോപി പറഞ്ഞു.
സ്വര്‍ണവും ഗര്‍ഭവും ഒന്നുമല്ല നമ്മുടെ വിഷയമെന്നും ജനങ്ങള്‍ക്ക് വേണ്ടത് വികസന വിഷയങ്ങളാണെന്നും സുരേഷ് ഗോപി പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് തന്റെ പേരില്‍ ചെമ്പ് വിവാദം കൊണ്ടുവന്നിട്ട് എന്തായി. വികസനം മുന്നോട്ടുവച്ച് വോട്ട് തേടണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൻ.ഡി.എ പുറത്തിറക്കിയ തൃശൂര്‍ കോര്‍പറേഷന്റെ വികസനരേഖ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരെയും ഒരുതരത്തിലും പ്രീണിപ്പിക്കേണ്ടെന്നും പ്രീണനമാണ് ജനങ്ങള്‍ ഏറ്റവും വലിയ അഴിമതിയായി കാണുന്നതെന്നും സുരേഷ്‌ഗോപി പറഞ്ഞു.










