ലക്‌നൗ: ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമില്ലാത്ത ഉച്ചഭക്ഷണം നല്‍കിയ സംഭവത്തില്‍ നടപടി. ഭക്ഷണത്തിലെ കറിയില്‍ വെള്ളം കൂടുതലായി ചേര്‍ത്ത് നല്‍കിയെന്ന പരാതിയില്‍ സ്‌കൂള്‍ പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയും പാചകക്കാരനെ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
സീതാപൂര്‍ ജില്ലയിലെ മഹ്‌മുദാബാദ് തെഹ്‌സിലിലെ ഛാങ്ഗാവ്പൂര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ കറിയില്‍ വെള്ളത്തിന് മുകളില്‍ ഏതാനും ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ മാത്രം കാണുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.
സംഭവത്തില്‍ സ്‌കൂളിന്റെ മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ ഗോരഖ്‌നാഥ് പട്ടേല്‍ സ്‌കൂളിലെത്തി അധ്യാപകരോടും ജീവനക്കാരോടും പാചക തൊഴിലാളികളോടും വിവരങ്ങള്‍ ശേഖരിച്ചു.
സ്‌കൂളില്‍ കാലങ്ങളായി ഇത്തരത്തിലുള്ള നിലവാരമില്ലാത്ത ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഗ്രാമവാസികളും ആരോപിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി പരിപ്പ് കറിയിലും പച്ചക്കറി കറിയിലും വെള്ളം കൂടുതലായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
ഭക്ഷണത്തിന്റെ നിലവാരം മെച്ചപ്പെടുത്തണമെന്ന് നേരത്തെ സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നതായി ഗ്രാമത്തലവന്‍ ദയാറാം പറഞ്ഞു. കുട്ടികളുടെ ആരോഗ്യത്തെയും പഠനത്തെയും ബാധിക്കുന്ന തരത്തിലുള്ള അനാസ്ഥ അനുവദിക്കാനാകില്ലെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് പ്രാഥമിക നടപടിയായി അവന്തിക വര്‍മ എന്ന അധ്യാപികയെ മറ്റൊരു സ്‌കൂളിലേക്ക് സ്ഥലം മാറ്റിയിരുന്നു. കൂടുതല്‍ അന്വേഷണത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.




