ചെന്നൈ: കേന്ദ്ര സർക്കാർ വീണ്ടും കൊണ്ടുവരാനൊരുങ്ങുന്ന മണ്ഡല പുനർനിർണയ ബില്ലിനെതിരായ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. ബില്ലുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡിഎംകെ നിലപാട് മയപ്പെടുത്തിയെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മണ്ഡല പുനർനിർണയത്തെ തുടക്കം മുതൽ പാർട്ടി എതിർത്തിരുന്നുവെന്നും ആ നിലപാട് തുടരുമെന്നും ഉദയനിധി ഇന്ത്യാ ടുഡേയോട് പറഞ്ഞു. ബില്ലിനെതിരെ ഭാവിയിലും ശക്തമായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയതലത്തിൽ ഡിഎംകെ ഇന്ത്യ സഖ്യത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് മണ്ഡല പുനർനിർണയ ബില്ലിൽ പാർട്ടി നിലപാട് മാറ്റുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ അത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഉദയനിധി വ്യക്തമാക്കി.
2011-ലെ സെൻസസ് അടിസ്ഥാനമാക്കി ലോക്‌സഭാ മണ്ഡലങ്ങൾ പുനർനിർണയിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇത് നടപ്പായാൽ നിലവിലെ 543 ലോക്‌സഭാ സീറ്റുകൾ 850 ആയി വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ, 2011-ന് പകരം അടുത്ത 25 വർഷത്തേക്ക് 1971-ലെ സെൻസസ് വിവരങ്ങൾ തന്നെ അടിസ്ഥാനമാക്കണമെന്നാണ് ഡിഎംകെയുടെ ആവശ്യം.
മണ്ഡല പുനർനിർണയത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും ലോക്‌സഭാ സീറ്റുകളിൽ 50 ശതമാനം വർധന ഉറപ്പാക്കണമെന്നും, പുനർനിർണയത്തിന് ശേഷം ഓരോ സംസ്ഥാനത്തിനും ലഭിക്കുന്ന സീറ്റുകളുടെ വിശദമായ പട്ടിക ബില്ലിൽ ഉൾപ്പെടുത്തണമെന്നും ഡിഎംകെ ആവശ്യപ്പെടുന്നു.
വിഷയത്തിൽ ചർച്ച നടത്താൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് സംസ്ഥാനത്തെ ലോക്‌സഭ, രാജ്യസഭ അംഗങ്ങളുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും എംപിമാർ യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എംപിമാരുള്ള പാർട്ടിയായ ഡിഎംകെയുടെ നിലപാട് യോഗത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. മണ്ഡല പുനർനിർണയ വിഷയത്തിൽ കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ തമിഴ്നാട് ഒറ്റക്കെട്ടായി നിലകൊള്ളണമെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.


