ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി), സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി) എന്നിവ നടത്തുന്ന മത്സരപരീക്ഷകളിൽ പുതിയ ഭരണ-സാങ്കേതിക പരിഷ്‌കാരങ്ങൾ നടപ്പാക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരീക്ഷകളിലെ സുരക്ഷ വർധിപ്പിക്കാനും നടപടികൾ കൂടുതൽ ലളിതമാക്കാനുമാണ് പുതിയ മാറ്റങ്ങൾ.
യുപിഎസ്‌സി പരീക്ഷകളിൽ ആൾമാറാട്ടം തടയാൻ ഫെയ്സ് ഓതന്റിക്കേഷൻ സംവിധാനം ഏർപ്പെടുത്തി. സിവിൽ സർവീസ് പരീക്ഷയിലെ ഉദ്യോഗാർത്ഥികളുടെ ശ്രമങ്ങൾ പരിശോധിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയും ഉപയോഗിക്കും.
പരീക്ഷയ്ക്ക് ശേഷം താൽക്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിക്കാനും അതിനെതിരെ അഭിപ്രായങ്ങൾ അറിയിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്ക് അവർ ആവശ്യപ്പെടുന്ന പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുമെന്നും അറിയിച്ചു. അപേക്ഷാ നടപടികൾ എളുപ്പമാക്കാൻ പുതിയ മൊഡ്യൂളാർ പോർട്ടൽ, കൂടുതൽ പരീക്ഷാ കേന്ദ്രങ്ങൾ, പ്രത്യേക കാൻഡിഡേറ്റ് ഹെൽപ്പ് ഡെസ്ക് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
എസ്‌എസ്‌സി പരീക്ഷകൾ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിതമാക്കി. രേഖകൾ കൈമാറുന്ന പഴയ രീതിക്ക് പകരം സുരക്ഷിതമായ ഡിജിറ്റൽ ഇ-ഡോസിയർ സംവിധാനം നടപ്പാക്കി. ഇതിലൂടെ വിവിധ വകുപ്പുകൾ തമ്മിലുള്ള വിവര കൈമാറ്റം വേഗത്തിലാകും. റാങ്ക് ലിസ്റ്റിൽ ഒഴിവുകൾ നിലനിൽക്കുന്നത് ഒഴിവാക്കാൻ സ്ലൈഡിങ് മെക്കാനിസം സംവിധാനവും നടപ്പാക്കിയതായി കേന്ദ്രം അറിയിച്ചു.




