കോട്ടയം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയ്ക്കിടെ കോട്ടയം വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരൻ മരിച്ചു. വാകത്താനം ചക്കൻചിറ കാട്ടാമ്പാക്കിൽ ഷിജുവിന്റെ മകൻ മിലൻ കെ. ഷിജുവാണ് മരിച്ചത്. ഞാലിയാകുഴി എം.ജി.എം. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു.
വീടിന് സമീപം ജൽജീവൻ മിഷൻ പദ്ധതിയുടെ വാട്ടർ ടാങ്ക് നിർമാണത്തിനായി എടുത്ത കുഴിയിൽ മഴവെള്ളം നിറഞ്ഞുണ്ടായ വെള്ളക്കെട്ടിലാണ് അപകടമുണ്ടായത്. സഹോദരിക്കൊപ്പം കുളിക്കുന്നതിനിടെ മിലൻ കുഴിയിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ മലയോര മേഖലകളിൽ പെയ്ത അതിതീവ്ര മഴ വ്യാപക നാശനഷ്ടമാണ് വിതച്ചത്. മഴയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽ ഇതുവരെ ഏഴ് പേർ മരിച്ചതായാണ് റിപ്പോർട്ട്.
കോട്ടയത്തും ഇടുക്കിയിലുമായി മണ്ണിടിച്ചിലും ഉരുൾപൊട്ടലിലും നാല് പേർ മരിച്ചു. കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ വീട് തകർന്നതിനെ തുടർന്ന് ജോസഫിൻ ജോണിയും അമ്മ റജീനയും മരിച്ചു. ഇടുക്കി അടൂർമലയിലെ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതിയും കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വൈക്കം സ്വദേശി പ്രഭാകരൻ നായരും മരിച്ചു.
മലപ്പുറം വണ്ടൂരിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് വയസ്സുകാരനായ അബ്ദുൽ മുഹൈനും കൊണ്ടോട്ടി നീറാട്ടിൽ തോട്ടിൽ വീണ് നാല് വയസ്സുകാരൻ ആദം അയ്മാനും മരിച്ചു. വയനാട് പടിഞ്ഞാറെത്തറയിൽ കുളത്തിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് മാഞ്ഞൂർ സ്വദേശി ബെന്നി മരിച്ചു.
കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ പുത്തൻതുറ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹവും കണ്ടെത്തി. അപകടത്തിൽ കാണാതായ മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണ്.













