ഇസ്ലാമാബാദ്: പാകിസ്ഥാൻ മധ്യസ്ഥതയിൽ നടന്ന 21 മണിക്കൂറോളം നീണ്ട യുഎസ്–ഇറാൻ മാരത്തൺ ചർച്ചകൾ കരാറില്ലാതെ അവസാനിച്ചു. ആണവായുധ വികസനം തടയണമെന്ന അമേരിക്കൻ നിബന്ധനകൾ ഇറാൻ അംഗീകരിക്കാൻ വിസമ്മതിച്ചതോടെയാണ് സമാധാന കരാർ രൂപപ്പെടാതെ ചർച്ചകൾ അവസാനിച്ചതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് അറിയിച്ചു.
വാർത്താസമ്മേളനത്തിൽ സംസാരിച്ച വാൻസ്, ചർച്ചകളുടെ പുരോഗതിയെക്കുറിച്ച് അമേരിക്ക പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള ഭരണകൂട അംഗങ്ങളുമായി തുടർച്ചയായ ആശയവിനിമയം നടത്തിയിരുന്നുവെന്നും വ്യക്തമാക്കി.
ആണവായുധ വിഷയത്തിലാണ് പ്രധാനമായും അഭിപ്രായഭിന്നത ഉണ്ടായതെന്നും അതാണ് ചർച്ച തകരാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. “ഒരു കരാറിലെത്താൻ കഴിയാത്തത് ദുഃഖകരമാണ്. ഇത് അമേരിക്കയെക്കാൾ ഇറാനെയാണ് കൂടുതൽ ബാധിക്കുക” എന്നും വാൻസ് പ്രതികരിച്ചു.
ചർച്ചകളിൽ പാകിസ്താന്റെ മധ്യസ്ഥതയെ അദ്ദേഹം പ്രശംസിക്കുകയും, ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യത്യാസങ്ങൾ കുറയ്ക്കാൻ അവർ വലിയ ശ്രമം നടത്തിയതായും പറഞ്ഞു. ഇറാൻ ഭാഗവും ചർച്ചകൾ കരാറില്ലാതെ അവസാനിച്ചതായി സ്ഥിരീകരിച്ചു. അമിതമായ അമേരിക്കൻ ആവശ്യങ്ങൾ ഒരു പൊതുചട്ടക്കൂട് രൂപപ്പെടുത്തുന്നതിന് തടസ്സമായതായി ഇറാൻ ഉദ്യോഗസ്ഥർ ആരോപിച്ചു.
ഹോർമുസ് കടലിടുക്കിലൂടെ ഗതാഗതാവകാശം, ഇറാന്റെ ആണവാവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും തർക്കം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചർച്ച പരാജയപ്പെട്ടതോടെ ഇറാനും യുഎസും തമ്മിലുള്ള രണ്ട് ആഴ്ചത്തെ വെടിനിർത്തൽ കരാറിന്റെ ഭാവിയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.




