തൊടുപുഴ: ഉപകരണ സംഗീത രംഗത്ത് ശ്രദ്ധേയനായ യുവ കലാകാരൻ ഏലിയാസ് എൽദോസ് (26) മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ തൊടുപുഴയിലെ താമസ സ്ഥലത്ത് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ചെറുപ്പം മുതൽ മാതാപിതാക്കളുടെ സംരക്ഷണം ലഭിക്കാതെ വളർന്ന ഏലിയാസ്, ഒന്നര വയസ്സുള്ളപ്പോൾ തൊടുപുഴയിലെ മദർ ആൻഡ് ചൈൽഡ് അനാഥാലയത്തിലെത്തുകയായിരുന്നു. അവിടെ നിന്നാണ് സ്കൂൾ, കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സംഗീതത്തോടുള്ള വലിയ താൽപ്പര്യത്തോടെ സ്വയം പഠിച്ചാണ് അദ്ദേഹം കലാരംഗത്ത് മുന്നേറിയത്. അനാഥാലയത്തിൽ സംഗീത ട്രൂപ്പ് രൂപീകരിച്ച് കുട്ടികളെ കീബോർഡും ഡ്രമ്മും പഠിപ്പിക്കുകയും ട്രൂപ്പിന് നേതൃത്വം നൽകുകയും ചെയ്തിരുന്നു. സംഗീതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
2018-ൽ കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന പരിപാടിയിൽ പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിക്കൊപ്പം വേദി പങ്കിട്ടത് ഏലിയാസിന് വലിയ അംഗീകാരം നേടി കൊടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഗോവയിൽ പരിപാടി കഴിഞ്ഞ് തിരികെ വരുന്നതിനിടെ ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ കാൽമുട്ടിന് പരിക്കേറ്റിരുന്നു. ഏപ്രിൽ 8-ന് തൊടുപുഴയിൽ എത്തിയ അദ്ദേഹം, 9-ാം തീയതി രാത്രി മുറിയിലേക്ക് പോയതിന് ശേഷം പുറത്തേക്ക് വന്നില്ല. പിറ്റേന്ന് രാവിലെ വിളിച്ചപ്പോൾ പ്രതികരണം ലഭിക്കാത്തതിനാൽ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തൊടുപുഴ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. തലക്കോട് സെന്റ് മേരീസ് യാക്കോബായ സിറിയൻ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.




