ഭുവനേശ്വർ: മലയാളി തലവനായ വൻ കഞ്ചാവ് കടത്ത് സിൻഡിക്കേറ്റ് തകർത്ത് ഒഡിഷ പോലീസ്. ഫെബ്രുവരി അവസാനം മുതൽ മാർച്ച് ആദ്യവാരം വരെ നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെയാണ് സംഘത്തിന്റെ പ്രവർത്തനം പൊളിച്ചടുക്കിയത്. കേരള പോലീസും എക്‌സൈസും തിരഞ്ഞുകൊണ്ടിരുന്ന പ്രധാന പ്രതി അലൻ ജയരാജ് ഉൾപ്പെടെ നാലുപേർ അറസ്റ്റിലായി.
അലൻ ജയരാജ്യുടെ നേതൃത്വത്തിൽ ഒഡിഷയിലെ വനമേഖലയിലാണ് ഈ അന്തർസംസ്ഥാന കഞ്ചാവ് നെറ്റ്‌വർക്ക് പ്രവർത്തിച്ചിരുന്നത്. ഇയാളോടൊപ്പം തിരുവനന്തപുരം സ്വദേശികളായ ആനന്ദ് രാജ്, കിരൺ, ബിത്തു എന്നിവരും ഒഡിഷയിലെ രണ്ട് സഹായികളും പിടിയിലായി.
ജലാശയങ്ങളാൽ ചുറ്റപ്പെട്ട വനപ്രദേശത്ത് രഹസ്യമായി പ്രവർത്തിച്ചിരുന്ന സംഘത്തിൽ ഹെറോയിൻ ഉൽപ്പാദനവും നടന്നിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇവ വിവിധ സംസ്ഥാനങ്ങളിലേക്ക് കടത്തിയിരുന്നുവെന്നും പോലീസ് അറിയിച്ചു.
ഓപ്പറേഷനിൽ ഏകദേശം 300 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. വനത്തിനുള്ളിൽ ലാബ് ഒരുക്കിയാണ് കഞ്ചാവ് പ്രോസസ് ചെയ്ത് ഹാഷിഷ് ഓയിലാക്കി മാറ്റിയിരുന്നതെന്നും വിവരം ലഭിച്ചു.
വർഷങ്ങളായി പ്രവർത്തിച്ചിരുന്ന ഈ നെറ്റ്‌വർക്ക് ആന്ധ്ര–ഒഡിഷ അതിർത്തി വനമേഖലകളിൽ നിന്നാണ് നിയന്ത്രിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും വൻതോതിൽ കഞ്ചാവ് കടത്തിയതായും അന്വേഷണത്തിൽ വ്യക്തമായി. പ്രതികളെ ചോദ്യം ചെയ്ത ശേഷം കേസ് വിശദമായി അന്വേഷിക്കുന്നതിനായി ഒഡിഷ പോലീസ് കേരളത്തിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.




