ടെഹ്‌റാൻ: യുഎസ്–ഇസ്രയേൽ സംയുക്ത സൈനികാക്രമണം രണ്ടുദിവസമായി തുടരുന്നതിനിടെ ഇറാനിൽ കുറഞ്ഞത് 555 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സന്നദ്ധസംഘടനയായ ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിയാണ് ടെലഗ്രാമിലൂടെ മരണസംഖ്യ പുറത്തുവിട്ടത്. രാജ്യത്തെ 131 നഗരങ്ങൾ ആക്രമണത്തിൽ ബാധിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി.
ആക്രമിത മേഖലകളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി റെഡ് ക്രസന്റ് അറിയിച്ചു. രാജ്യവ്യാപകമായി ഒരു ലക്ഷത്തിലധികം വോളണ്ടിയർമാർ ജാഗ്രതയിൽ തുടരുന്നുവെന്നും, മാനുഷിക സഹായം, മെഡിക്കൽ പിന്തുണ, സാമൂഹിക-മാനസിക സഹായം എന്നിവ നൽകാൻ ലക്ഷക്കണക്കിന് സന്നദ്ധപ്രവർത്തകർ സജ്ജമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇതിനിടെ, ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 31 പേർ കൊല്ലപ്പെടുകയും 149 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇറാന്റെ പരമോന്നത നേതാവ് അലി ഖമീനിയുടെ വധത്തിന് പിന്നാലെ ഹിസ്ബുള്ള ഇസ്രയേലിനെ ലക്ഷ്യമിട്ട് റോക്കറ്റുകളും ഡ്രോണുകളും പ്രയോഗിച്ചു. വടക്കൻ ഇസ്രയേലിലെ ഹൈഫ സൈനികതാവളമാണ് പ്രധാനമായും ലക്ഷ്യമിട്ടത്. ഇതിന് മറുപടിയായി ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്ത് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇസ്രയേൽ തിരിച്ചടിയുമായി രംഗത്തെത്തി. ആക്രമണം ശക്തിപ്പെടുത്തുമെന്ന മുന്നറിയിപ്പും ഇസ്രയേൽ നൽകിയിട്ടുണ്ട്.






