മസ്‌ക്കറ്റ്: ഹോർമുസ് കടലിടുക്ക് ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്ന് ഒരാഴ്ചയ്ക്കിടെ ഇറാനിയൻ തുറമുഖങ്ങളിലേക്ക് വരികയോ അവിടെനിന്ന് പോകുകയോ ചെയ്ത 27 കപ്പലുകളെ യുഎസ് നാവികസേന തിരിച്ചയച്ചതായി റിപ്പോർട്ട്. ഇറാനിയൻ പതാകയുള്ളതോ ഇറാനെ സഹായിക്കുന്നതോ ആയ കപ്പലുകളെ എവിടെയായാലും പിന്തുടരുമെന്ന് യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്ൻ വ്യക്തമാക്കി. പ്രദേശത്തെ സമുദ്രഗതാഗതം അമേരിക്കൻ സൈന്യം കർശനമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ഉപരോധം ലംഘിച്ച് കടന്നുപോകാൻ ശ്രമിച്ച “എംവി ടൗസ്‌ക” എന്ന ഇറാനിയൻ ചരക്ക് കപ്പൽ ഒമാൻ ഉൾക്കടൽ മേഖലയിൽവെച്ച് യുഎസ് സേന തടഞ്ഞ് പിടികൂടി. ആവർത്തിച്ചുള്ള റേഡിയോ മുന്നറിയിപ്പുകൾ അവഗണിച്ചതിനെ തുടർന്ന് യുദ്ധക്കപ്പലായ യുഎസ്എസ് സ്പ്രുവൻസ് ഉപയോഗിച്ചാണ് നടപടി സ്വീകരിച്ചത്. എംകെ 45 ഡെക്ക് ഗണ്ണിൽനിന്നുള്ള വെടിവെപ്പിലൂടെ കപ്പലിന്റെ പ്രവർത്തനം തകരാറിലാക്കി നിയന്ത്രണത്തിലാക്കി.
നിലവിൽ കപ്പലിലെ കണ്ടെയ്‌നറുകൾ യുഎസ് സേന പരിശോധിച്ചുവരികയാണ്. കപ്പൽ ഒമാനിലേക്ക് കൊണ്ടുപോകണോ, അതോ ഇറാനിയൻ തുറമുഖത്തേക്ക് പോകാൻ അനുവദിക്കണോ എന്നതിൽ പരിശോധനയ്ക്ക് ശേഷമേ തീരുമാനമുണ്ടാകൂ. കപ്പലിലെ ജീവനക്കാരെ ഉടൻ ഇറാനിലേക്ക് തിരിച്ചയയ്ക്കാനാണ് സാധ്യത.
ഇതിനിടെ, കപ്പൽ തടഞ്ഞ നടപടിയെ ഇറാൻ ശക്തമായി അപലപിച്ചു. ഇത് ‘നിയമവിരുദ്ധമായ കുറ്റകരമായ നടപടി’യാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കപ്പലും ജീവനക്കാരെയും ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട ഇറാൻ, ഇല്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.




