വാഷിങ്ടൺ: യുഎസ് താരിഫ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾ അമേരിക്കൻ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ഇന്ത്യ നീക്കം തുടങ്ങി. താരിഫ് വിഷയത്തിൽ ഇന്ത്യ യുഎസ് ഭരണകൂടവുമായി ആശയവിനിമയം നടത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
താരിഫ് തീരുമാനം ഇന്ത്യ-അമേരിക്ക ബന്ധത്തിൽ മാത്രമല്ല, അന്താരാഷ്ട്ര ഊർജ വിപണിയിലും പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഇന്ത്യ അമേരിക്കയെ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ ചർച്ചകൾ ഉടൻ നടക്കുമെന്നാണ് റിപ്പോർട്ട്.
അമേരിക്കയിലെത്തുന്ന കേന്ദ്രമന്ത്രിമാരായ പിയുഷ് ഗോയലും എസ്. ജയശങ്കറും വിഷയം ചർച്ച ചെയ്യുമെന്നാണ് വിവരം. വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് മേൽ സമ്മർദം ചെലുത്താൻ താരിഫ് ഉപയോഗിക്കുമോ എന്ന ആശങ്ക നിലനിൽക്കെയാണ് ഇന്ത്യയുടെ നീക്കം.
140 കോടി ജനങ്ങളുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റുക അനിവാര്യമാണെന്നും ലഭ്യമായ വിവിധ സ്രോതസ്സുകളിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഉന്നതതല യുഎസ് ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്തതായും മന്ത്രാലയം അറിയിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയെ സമ്മർദത്തിലാക്കുന്നതിനാണ് 100 ശതമാനം വരെ താരിഫ് ചുമത്താൻ യുഎസ് പ്രസിഡന്റിന് അധികാരം നൽകുന്ന ബിൽ കൊണ്ടുവന്നത്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബില്ലിൽ ഒപ്പുവച്ചതായാണ് റിപ്പോർട്ട്.
റഷ്യക്കെതിരെ കൂടുതൽ കടുത്ത താരിഫ് വേണമെന്ന ആവശ്യം നേരത്തെ യുഎസിൽ ഉയർന്നിരുന്നു. ആദ്യം 500 ശതമാനം വരെ താരിഫ് നിർദേശിച്ചിരുന്നെങ്കിലും പിന്നീട് ഇത് 100 ശതമാനമായി കുറയ്ക്കുകയായിരുന്നു.













