വാഷിങ്ടൺ: അമേരിക്കൻ നാവികസേനയുടെ കരുത്തുറ്റ ആക്രമണ കപ്പലായ യുഎസ്എസ് ട്രിപ്പോളി പശ്ചിമേഷ്യയിലേക്കുള്ള യാത്രയ്ക്കിടെ സിംഗപ്പൂരിന് സമീപമുള്ള മലാക്ക കടലിടുക്കിൽ എത്തിയതായി റിപ്പോർട്ടുകൾ. മാരിടൈം ട്രാക്കിങ് വിവരങ്ങൾ പ്രകാരം ചൊവ്വാഴ്ച രാവിലെയാണ് കപ്പൽ ഈ മേഖലയിൽ എത്തിയത്. കപ്പൽ സിംഗപ്പൂർ തീരത്ത് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി എഐഎസ് ട്രാൻസ്പോണ്ടറുകൾ ഓൺ ചെയ്താണ് സഞ്ചരിക്കുന്നത്.
ഒക്കിനാവ ആസ്ഥാനമുള്ള 31-ആം മാരിൻ എക്സ്പെഡിഷണറി യൂണിറ്റിലെ ഏകദേശം 2,200 സൈനികരെ ട്രിപ്പോളി പശ്ചിമേഷ്യയിലേക്കു എത്തിക്കുന്നതായാണ് വിവരം. പെന്റഗണിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ ദ്രുതകർമ്മ സേന വിന്യസിക്കപ്പെട്ടിരിക്കുന്നത്. ഹോർമുസ് കടലിടുക്കിൽ ഇറാന്റെ നിയന്ത്രണത്തിനെതിരെ സൈനിക നടപടികൾക്കായാണ് ഇത് ഒരുക്കിയിരിക്കുന്നത്.
ഇറാനുമായി ബന്ധപ്പെട്ട മുൻകൂട്ടി നീക്കങ്ങളുടെ ഭാഗമായി, നിലവിൽ മിഡിൽ ഈസ്റ്റിൽ ഏകദേശം 50,000 അമേരിക്കൻ സൈനികർ നിലയുറപ്പിച്ചിട്ടുണ്ടെന്ന് യുഎസ് സെൻട്രൽ കമാൻഡ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സൈനികരെ മിഡിൽ ഈസ്റ്റിൽ എവിടെയാണ് വിന്യസിക്കുകയെന്നോ, അവരുടെ ദൗത്യം എന്താണെന്നോ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സാധാരണയായി ഇവരിൽ പലരും ഒഴിപ്പിക്കൽ, കടൽമാർഗ്ഗ മിന്നലാക്രമണം, നേരിട്ട് ആക്രമണം തുടങ്ങിയ ദൗത്യങ്ങൾക്കായി വിന്യസിക്കപ്പെടും.
മാർച്ച് 11-ന് ഒക്കിനാവയിൽ നിന്നാണ് യുഎസ്എസ് ട്രിപ്പോളി യാത്ര ആരംഭിച്ചത്. ജപ്പാനിലെ സാസെബോ ആസ്ഥാനമുള്ള കപ്പലിന് ഏകദേശം 850 അടി നീളവും 45,000 ടൺ ഭാരവും ഉണ്ട്. അത്യാധുനിക എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ, എംവി-22 ഓസ്പ്രേ ട്രാൻസ്പോർട്ട് വിമാനങ്ങൾ, കരയിലേക്ക് സൈനികരെ എത്തിക്കാൻ ലാൻഡിങ് ക്രാഫ്റ്റുകൾ എന്നിവ കടലിൽ കൊണ്ടുപോകാനുള്ള ശേഷിയുമുണ്ട്.
യുഎസ്എസ് ട്രിപ്പോളി, യുഎസ്എസ് ന്യൂ ഓർലിയൻസ്, യുഎസ്എസ് സാൻ ഡീഗോ എന്നിവ ഉൾപ്പെടുന്ന ആംഫിബിയസ് റെഡി ഗ്രൂപ്പിന്റെ പ്രധാന കപ്പലാണ്. നിലവിൽ മറ്റു കപ്പലുകൾ ട്രിപ്പോളിക്കൊപ്പമുണ്ടോ എന്ന് മാരിടൈം ട്രാക്കിങ് സൈറ്റുകൾ വഴി സ്ഥിരീകരിച്ചിട്ടില്ല.






