കോട്ടയം: വൈക്കം അയിത്തത്തിനെതിരേ, അവർണ്ണർക്കുവേണ്ടി സവർണ്ണരുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന ആദ്യത്തെ സമരമായ വൈക്കം സത്യാഗ്രഹം അവസാനിച്ചിട്ട് ഈ ഞായറാഴ്ച നൂറ് വർഷം പിന്നിടും. 1924 മാർച്ച് 30-ന് ആരംഭിച്ച് 603 ദിവസങ്ങൾക്കുശേഷം 1925 നവംബർ 23-നാണ് സത്യാഗ്രഹം അവസാനിച്ചത്. 100 വർഷം പിന്നിട്ടെങ്കിലും സത്യാഗ്രഹ സ്മാരകങ്ങൾ ഇന്നും വൈക്കം ടൗണിൽ തല ഉയർത്തി നിൽക്കുന്നുണ്ട്.
സത്യാഗ്രഹസമരത്തിന് പങ്കെടുക്കാനെത്തിയ മഹാത്മാഗാന്ധിക്ക് പ്രവേശനം നിഷേധിച്ച കേന്ദ്രമായാണ് ചരിത്രത്താളുകളിൽ ഇണ്ടംതുരുത്തി മന അറിയപ്പെട്ടിരിക്കുന്നത്. ക്ഷേത്രത്തിന് സമീപത്തെ വഴികളിൽ എല്ലാ ജാതിക്കാർക്കും പ്രവേശനം കിട്ടേണ്ട കാര്യം ചർച്ചചെയ്യാൻ നമ്പ്യാതിരിയെ കാണണമെന്ന് നിശ്ചയിച്ചു. 1925 മാർച്ച് 10-ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ഗാന്ധിജിയും സംഘവും മനയിലെത്തി. മനയുടെ അകത്തേക്ക് കയറ്റിയില്ല. പ്രത്യേകം നിർമിച്ച പൂമുഖത്ത് ഇരുത്തിയായിരുന്നു അദ്ദേഹത്തോട് സംസാരിച്ചത്.




