ചെന്നൈ: നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയുടെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട വിവാഹമോചന കേസ് ആണ് തമിഴ് ചലച്ചിത്ര ലോകത്ത് വലിയ ചർച്ചയായിരിക്കുന്നത്. 27 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാനായി അദ്ദേഹത്തിന്റെ ഭാര്യ സംഗീത സ്വർണലിംഗം കഴിഞ്ഞ ഫെബ്രുവരിയിൽ കോടതിയെ സമീപിച്ചരുന്നു. വിവാഹേതര ബന്ധമുണ്ടെന്നുൾപ്പെടെ ഗുരുതര ആരോപണങ്ങളും ഹർജിയിൽ ഉന്നയിച്ചിരുന്നു.
എന്നാൽ ഇപ്പോൾ ഈ പ്രശ്നങ്ങൾ ഒത്തുതീർപ്പിലേക്ക് നീങ്ങുന്നുവെന്ന അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്. ഇരുവരുടെയും ബന്ധത്തിൽ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖറും മറ്റ് കുടുംബാംഗങ്ങളും ശ്രമിച്ചുവെന്നാണ് വിവരം.
റിപ്പോർട്ടുകൾ പ്രകാരം, ലണ്ടനിൽ താമസിച്ചിരുന്ന സംഗീത ചെന്നൈയിലെ വീട്ടിലേക്ക് മടങ്ങിയെത്തിയതായും ഇരുവരും ഇപ്പോൾ ഒരേ വീട്ടിൽ സമയം ചെലവഴിക്കുന്നതായും പറയുന്നു. ഇതോടെ ബന്ധം മെച്ചപ്പെടുന്നതായുള്ള സൂചനകളാണ് ലഭിക്കുന്നത്. ജൂൺ 22-ന് വിജയ്‌യുടെ ജന്മദിനം വരാനിരിക്കെ, ഇരുവരും ചേർന്ന് ഒരു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമോ എന്നതും ആരാധകർക്കിടയിൽ ചർച്ചയായി മാറിയിട്ടുണ്ട്. മുൻപ് വിജയ്‌യും അദ്ദേഹത്തിന്റെ അച്ഛൻ ചന്ദ്രശേഖറും തമ്മിലുള്ള അഭിപ്രായഭിന്നതയും അമ്മ ശോഭയുടെ ഇടപെടലിലൂടെ പരിഹരിച്ചിരുന്നുവെന്നതും റിപ്പോർട്ടുകളിൽ പറയുന്നു.





