തിരുവനന്തപുരം: ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിനെതിരെയുള്ള നടപടി ഹൈക്കോടതി തടഞ്ഞു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയാണ് താൽക്കാലികമായി ഹൈക്കോടതി മരവിപ്പിച്ചത്.
കഴിഞ്ഞ ഒക്ടോബറിൽ നടന്ന നിയമസഭ മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. കേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ച പാസ്സ്പോർട്ട് പികെ ഫിറോസിന് നേരത്തെ തന്നെ തിരികെ നൽകിയിരുന്നു.
തുടർന്ന് പാസ്പോർട്ട് തിരിച്ച് കോടതിയിൽ സമർപ്പിക്കാനുള്ള സമയ പരിധി നീട്ടി നൽകണമെന്നുള്ള ഫിറോസിന്റെ ആവശ്യം നിരസിച്ചു കൊണ്ടായിരുന്നു തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഫിറോസിനെതിരെ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനുള്ള നടപടി തുടങ്ങിയത്. ഈ മാസം 23ന് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും.




