കൊച്ചി: ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.)യുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനെതിരായ പോലീസ് നടപടികളിൽ പ്രതിഷേധം അറിയിച്ച വിസ്മയ മോഹൻലാലിനെതിരെ വ്യാപക സൈബർ ആക്രമണം. വിസ്മയക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി-സംഘപരിവാർ അനുകൂല സാമൂഹികമാധ്യമ അക്കൗണ്ടുകൾ രംഗത്തെത്തി. പ്രതിഷേധിക്കുന്ന പൗരന്മാരോട് രാജ്യം ഇങ്ങനെയാണോ പെരുമാറേണ്ടത് എന്ന ചോദ്യവുമായി വിസ്മയ കഴിഞ്ഞ ദിവസം പോസ്റ്റ് ഇട്ടിരുന്നു.
അഭിനയരംഗത്ത് ആദ്യചുവടുകൾ ഉറപ്പിക്കുന്നതിന് മുമ്പേ രാഷ്ട്രീയ പ്രസ്താവനകളിലേക്ക് ചാടുന്നത് നല്ലതിനാണോ എന്ന് ചോദിക്കുന്നവരുണ്ട്. കേരളത്തിൽ പി.എസ്.സി. പരീക്ഷാ അട്ടിമറിക്കെതിരെ ഉദ്യോഗാർഥികൾ മുട്ടിലിഴഞ്ഞപ്പോഴും മണ്ണുവാരി തിന്നതും ഒന്നും കണ്ടില്ലേ എന്നും വിസ്മയയോട് ചോദ്യമുയരുന്നു. സാമൂഹികമോ ദേശീയമോ ആയ വിഷയങ്ങളിൽ വിസ്മയ ഇതുവരെ ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്നും പറയുന്നവരുണ്ട്.
‘മോഹൻലാൽ മോളോട് പറയണം, രാജ്യദ്രോഹികൾക്കൊപ്പം ചേർന്നാൽ ‘നിന്നെ രക്ഷിക്കാൻ ആരാണ് ഉള്ളത്’ എന്നുള്ള മാസ് ഡയലോഗ്’, എന്നാണ് ഒരു പോസ്റ്റിലുള്ളത്. ‘മോഹൻലാൽ തന്റെ മകളെ രാജ്യദ്രോഹികൾക്ക് സപ്പോർട്ട് ചെയ്യാൻ വിടരുത്. രാജ്യത്തു നിലവിൽ ഒരു സൂപ്പർ സ്റ്റാറിന് കിട്ടേണ്ട എല്ലാ പദവിയും തന്ന് രാജ്യം താങ്കളെ ആദരവോടെ ബഹുമാനിക്കുമ്പോൾ താങ്കളുടെ മകൾ രാജ്യദ്രോഹി പാറ്റാ കൂട്ടത്തിനുവേണ്ടി നിലകൊള്ളുന്നത് രാജ്യദ്രോഹം തന്നെയാണ്. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി പിന്തിരിപ്പിക്കുമെന്ന് കരുതുന്നു’, മറ്റൊരു പോസ്റ്റിൽ പറയുന്നു. ‘മോഹൻലാൽ എന്ന മഹാനടന്റെ മകളാണെന്നതുകൊണ്ട് ഇത്തരം പോക്രിത്തരം അംഗീകരിക്കാൻ കഴിയില്ല’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.


