തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് ബോട്ടപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനാകാതെ അഞ്ചാം ദിവസവും തിരച്ചിൽ തുടരുന്നു. തിരച്ചിൽ നടപടികൾ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് കുടുംബാംഗങ്ങൾ ഫിഷറീസ് ഓഫീസിലെത്തി അധികൃതരെ സമീപിച്ചു. നേവിയുടെ സഹായം ഉൾപ്പെടുത്തി തിരച്ചിൽ ശക്തമാക്കണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം.
ജോണിനെ കണ്ടെത്തുന്നതിനായി കോസ്റ്റൽ പൊലീസ് ഇന്നും പരിശോധന നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ, ഇതുവരെയുള്ള തിരച്ചിൽ മതിയായ രീതിയിൽ നടന്നിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
കാണാതായ ജോണിന്റെ മകൻ പ്രതികരിക്കവെ, അപകടം നടന്ന ഉടൻ ഫലപ്രദമായ തിരച്ചിൽ ആരംഭിച്ചില്ലെന്നും മത്സ്യത്തൊഴിലാളികൾ സഹായിക്കാൻ തയ്യാറായിരുന്നിട്ടും അവരെ ഉൾപ്പെടുത്തിയില്ലെന്നും ആരോപിച്ചു. കടലിൽ 18 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടമുണ്ടായതെന്നും, കേന്ദ്രസർക്കാരും ഇടപെട്ട് നേവിയുടെ സഹായത്തോടെ തിരച്ചിൽ നടത്തേണ്ട സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ ജീവന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും, വെള്ളപ്പൊക്കമോ മറ്റ് ദുരന്തങ്ങളോ ഉണ്ടായാൽ മത്സ്യത്തൊഴിലാളികളെ സേവനത്തിനായി വിളിക്കുന്നുണ്ടെങ്കിലും അവരുടെ ആവശ്യസമയത്ത് ആവശ്യമായ പിന്തുണ ലഭിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ഇന്നലെ മത്സ്യത്തൊഴിലാളികൾ സ്വന്തം നിലയിൽ തിരച്ചിൽ നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ജോണിന്റെ മകൾ ഉന്നയിച്ച ആരോപണം പ്രകാരം, അഞ്ചോ അതിലധികമോ പേർ കടലിൽ അകപ്പെട്ടാൽ മാത്രമേ കേന്ദ്രസേന തിരച്ചിലിന് ഇറങ്ങുകയുള്ളുവെന്ന മറുപടിയാണ് ജനപ്രതിനിധികളിൽ നിന്ന് ലഭിച്ചത്.
സംഭവത്തിൽ അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നും തിരച്ചിൽ കൂടുതൽ ശക്തമാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് ഫിഷറീസ് ഓഫീസിലേക്ക് മാർച്ച് നടത്താനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.




