തിരുവനന്തപുരം : വിഴിഞ്ഞത്തെ ദേശീയ തലത്തിലേക്ക് മാറ്റിയത് കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തെ തന്നെ ശ്രദ്ധിക്കപ്പെടുന്ന തുറമുഖമായി വിഴിഞ്ഞം മാറുമെന്നും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സഹകരിച്ച എല്ലാവര്ക്കും നന്ദിയെന്നും മുഖ്യമന്ത്രി ഉദ്ഘാടന വേദിയിൽ കൂട്ടിച്ചേര്‍ത്തു. മൂന്നാം മില്ലേനിയത്തിലെ വികസന സാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടമെന്നാണ് വിഴിഞ്ഞം പദ്ധതിയെ മുഖ്യമന്ത്രി വേദിയിൽ വിശേഷിപ്പിച്ചത്.
കൂടാതെ രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം മുൻകൈയെടുത്ത് ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നതെന്നും കൂടാതെ അതിന്റെ ഏറിയ പങ്കും കേരളമാണ് വഹിച്ചതെന്നും ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കവെ മുഖ്യമന്ത്രി പ്രതികരിച്ചു . 8,686 കോടിയില്‍ 5,370.86 കോടി കേരളം മുടക്കുമ്പോൾ, ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്. 818 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടാണു കേന്ദ്രം നൽകുന്നത്. ഈ തുറമുഖത്തോടെ 220 ദശലക്ഷം ഡോളറിന്റെ പ്രതിവര്‍ഷ രാഷ്ട്ര നഷ്ടം നികന്നു തുടങ്ങുകയായി എന്നും രാഷ്ട്ര നഷ്ടം വലിയൊരളവില്‍ പരിഹരിക്കാന്‍ കേരളത്തിനു കഴിയുന്നു എന്നതു കേരളീയര്‍ക്കാകെ അഭിമാനകരമാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.






