ന്യൂഡൽഹി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കേരള വഖഫ് ബോർഡ് സുപ്രീംകോടതിയിൽ. കേസിൽ വിശദമായ വാദംകേൾക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വഖഫ് ബോർഡ് സുപ്രീംകോടതിയിൽ ഹർജി ഫയൽചെയ്തു. മുനമ്പം ജുഡീഷ്യൽ കമ്മിഷൻ നിയമവിരുദ്ധമാണെന്നും ഭൂമി വഖഫ് ആണോ അല്ലയോ എന്നു തീരുമാനിക്കേണ്ടത് വഖഫ് ട്രിബ്യൂണലാണെന്നും കോടതികൾക്കോ ജുഡീഷ്യൽ കമ്മിഷനോ അതിന് അധികാരമില്ലെന്നും ഹർജിയിൽ പറയുന്നു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും അഭിഭാഷകൻ കെ.ആർ. സുഭാഷ്ചന്ദ്രൻ മുഖേന ഫയൽചെയ്ത ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
റിട്ട് ഹർജിയിലോ റിട്ട് അപ്പീലിലൂടെയോ അല്ല വഖഫ് ഭൂമി കണ്ടെത്തേണ്ടത്. വഖഫ് നിയമമനുസരിച്ച് തർക്കമുള്ള വഖഫ് ഭൂമികളിൽ അന്തിമതീരുമാനം എടുക്കേണ്ടത് വഖഫ് ട്രിബ്യൂണലാണ്. മുനമ്പം തർക്കവുമായി ബന്ധപ്പെട്ട കേസ് കോഴിക്കോട് വഖഫ് ട്രിബ്യൂണലിന്റെ പരിഗണനയിലുള്ളതാണെന്നും ഹർജിയിൽ പറഞ്ഞു. ഈ വാദമുയർത്തിയാണ് മുനമ്പം വിഷയത്തിൽ സി.എൻ. രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മിഷനായി നിയമിച്ച സംസ്ഥാനസർക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് വഖഫ് ബോർഡ് വാദിക്കുന്നത്.






