പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശനങ്ങൾ വെള്ളത്തിനടിയിൽ. പത്തനംതിട്ട ജില്ലയിൽ ചൊവ്വാഴ്ചയും കനത്ത മഴ പെയ്തതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നദികളിലെ ജലനിരപ്പ് അപകടകര രീതിയിൽ ഉയർന്നതോടെ ദുരന്ത നിവാരണ അതോറിറ്റി പ്രളയ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മൂഴിയാർ ഡാമിന്റെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തിയതോടെ അണക്കെട്ടിന്റെ 3 ഷട്ടറുകൾ രണ്ടര മണിക്കൂർ നേരത്തേക്ക് ഉയർത്തുകയുമുണ്ടായി. ജല നിരപ്പ് താഴ്ന്നതിനെ തുടർന്ന് ഒന്നും മൂന്നും ഷട്ടറുകൾ പിന്നീട് അടച്ചു. മഴ കനത്തതോടെ അച്ചൻകോവിൽ, മണിമല നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
അച്ചൻകോവിൽ കല്ലേലി സ്റ്റേഷൻ, കോന്നി ജിഡി സ്റ്റേഷൻ, മണിമല നദിയിലെ തോണ്ട്ര (വള്ളംകുളം) സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെ നദികളുടെ കരയിൽ താമസിക്കുന്നവർ ആവശ്യമെങ്കിൽ മാറി താമസിക്കാൻ തയാറാകണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ജലനിരപ്പ് ഉയർന്നതോടെ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോടു ചേർന്നു താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ജില്ലയിലെ പല സ്ഥലങ്ങളിലും അതിശക്തമായ മഴയാണ് ലഭിച്ചത്.






