വയനാട്ടിലെ ജനങ്ങൾ വന്യമൃഗങ്ങളെകൊണ്ട് പൊറുതിമുട്ടിയിട്ടും സ്ഥലം എംപിയായ പ്രിയങ്കാ ഗാന്ധി തിരിഞ്ഞു നോക്കിയില്ലയെന്നുള്ള വിമർശനങ്ങൾക്കിടയിലാണ് പ്രിയങ്ക ഗാന്ധി ഇന്നലെ വയനാട്ടിലെത്തിയത്. 45കാരിയായ രാധയെ കടുവ ക്രൂരമായി കൊന്നിട്ടും ഒരു അനുശോചനം അല്ലാതെ മറ്റൊന്നും ഇറക്കിയില്ലെന്ന വിമർശനങ്ങൾ വ്യാപകമാകുന്നതിനിടയിലായിരുന്നു പ്രിയങ്കയുടെ വയനാട് സന്ദർശനം. പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയപ്പോൾ എതിരാളികൾ ഉന്നയിച്ച പ്രധാന ആക്ഷേപം അവർ മണ്ഢലത്തിൽ സ്ഥിരമായി ഉണ്ടാകില്ല എന്നതായിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ആകെ ഒരു തവണയാണ് പ്രിയങ്ക മണ്ഡലസന്ദർശനം നടത്തിയത്. ഉരുൾപൊട്ടലുണ്ടായ പുഞ്ചിരിമട്ടം, ചൂരൽമല എന്നിവിടങ്ങളിലെ പുനരധിവാസ നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്.
ഇതിലൊന്നും സ്ഥലം എംപിയായ പ്രിയങ്കയുടെ ഇടപെടലൊന്നും ഉണ്ടായതായി കാണുന്നില്ല. വയനാട്ടിൽ വീടെടുത്ത് താമസിച്ച്, ജനങ്ങളുമായി മലയാളത്തിൽ സംസാരിക്കും എന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാർക്ക് നൽകിയ ഉറപ്പ്. താനും സഹോദരിയും അടക്കം വയനാടിന് ഇനി രണ്ട് എംപിമാർ ഉണ്ടെന്ന് കരുതാം, എന്നായിരുന്നു രാഹുൽ ഗാന്ധി അന്ന് പറഞ്ഞിരുന്നത്. രണ്ട് പേരെയും ഈ പ്രദേശങ്ങളിലെങ്ങും കാണാനില്ല എന്നാണ് ഇപ്പോൾ കോൺഗ്രസുകാർ പോലും അടക്കം പറയുന്നത്. അതായത് സ്വന്തം പാർട്ടിക്കാർക്ക് പോലും ഈ പോക്കിൽ അഭിപ്രായവ്യത്യസ്യമുണ്ടെന്ന് സാരം. ലോക്സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തശേഷം കഴിവർഷം നവംബർ 30നും ഡിസംബർ ഒന്നിനുമാണ് വയനാട്ടിൽ സന്ദർശനം നടത്തിയത്. രണ്ട് ദിവസങ്ങളിലായി വോട്ടർമാരെ നന്ദി അറിയിക്കുന്ന യാത്രകളിലായിരുന്നു പങ്കെടുത്തത്. വയനാട്ടിൽ നിന്നുള്ള എംപിയായി ജയിച്ച രാഹുൽ ഗാന്ധി രാജിവെച്ച ഒഴിവിലാണ് പ്രിയങ്ക ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കന്നിയങ്കത്തിന് ഇറങ്ങിയ പ്രിയങ്കക്ക് മിന്നും വിജയമാണ് വയനാട്ടുകാർ സമ്മാനിച്ചത്. 4.10 ലക്ഷം വോട്ടിൻറെ ഭൂരിപക്ഷത്തോടെ ആയിരുന്നു ജയം. ലോക്സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ ഭൂരിപക്ഷവും മറികടക്കുന്ന ജയം.
2024 ജൂണിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 6,47,445 വോട്ടുകൾ നേടി 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വിജയിച്ചത്. ഇതിനിടെ രാധയുടെ വീട്ടിലേക്കുളള യാത്രയ്ക്കിടെ വയനാട് കണിയാറത്ത് പ്രിയങ്ക ഗാന്ധിക്ക് നേരെ സിപിഎം പ്രവർത്തകർ കരിങ്കൊടി കാണിക്കുകയുണ്ടായി. അപ്പോഴും പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിന് ഇരയായ രാധയുടെ വീട് സന്ദർശിച്ചു അര മണിക്കൂറോളം വീട്ടുകാർക്കൊപ്പം ചിലവഴിച്ചു അവരെ ആശ്വസിപ്പിച്ചശേഷമാണ് പ്രിയങ്ക മടങ്ങിയത്. കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, ടി സിദ്ദിഖ് എംഎൽഎ തുടങ്ങിയവർ പ്രിയങ്കയെ അനുഗമിച്ചിരുന്നു. ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻ എം വിജയന്റെ വീട്ടിലും പ്രിയങ്ക സന്ദർശനം നടത്തിയിരുന്നു. എൻ എം വിജയൻ, മകൻ ജിജേഷ് എന്നിവരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐ സി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാധാരണ പ്രിയങ്ക ഗാന്ധി ജില്ലയിൽ എത്തുമ്പോൾ എൻ ഡി അപ്പച്ചനും ഐ സി ബാലകൃഷ്ണനും ഒപ്പമുണ്ടാകും.




