തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ് മാർച്ച് 1-ന് വൈകുന്നേരം 3 മണിയിലേക്ക് മാറ്റിയതായി പുതിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
അവധി ദിവസമായ ഞായറാഴ്ച നടത്തണമെന്ന പൊതുഅഭിപ്രായം ഉയർന്നതിനാലാണ് തീയതി മാറ്റിയതെന്നാണ് വിശദീകരണം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഉദ്ഘാടനം നടത്താനായിരുന്നു സർക്കാർ ശ്രമം.
ദുരന്തത്തിൽ പൂർണമായി വീട് നഷ്ടമായ ഫേസ്-1 ല്‍ ഉൾപ്പെട്ട 178 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വീടുകൾ ലഭിക്കുക. ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും ഉദ്ഘാടനച്ചടങ്ങിൽ നടത്തും.
കല്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ അഞ്ച് സോണുകളിലായി ആകെ 410 വീടുകളാണ് ടൗൺഷിപ്പിൽ നിർമിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ച് 27-ന് മുഖ്യമന്ത്രി തറക്കല്ലിട്ട പദ്ധതിയാണിത്.
ഉദ്ഘാടനത്തിന് മുന്നോടിയായി ആദ്യഘട്ട വീടുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. സോൺ 1-ൽ 115 വീടുകളും, സോൺ 3-ൽ 30 വീടുകളും, സോൺ 4-ൽ 33 വീടുകളും ആദ്യഘട്ടത്തിൽ കൈമാറും. ഉദ്ഘാടനച്ചടങ്ങ് എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഗുണഭോക്താക്കൾക്ക് വീടുകളും പട്ടയവും കൈമാറും.










