വയനാട്: യാത്രാ ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരമാകുന്ന ആനക്കാംപൊയിൽ -കള്ളാടി -മേപ്പാടി തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. പദ്ധതിയുടെ ഏറ്റവും പ്രധാന ഘട്ടമായ തുരക്കൽ പ്രവർത്തികൾ അടുത്തമാസം ആരംഭിക്കുമെന്ന് വയനാട് സി പി ഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ് അറിയിച്ചു. തുരങ്കപാതയുടെ നിർമ്മാണത്തിനായി കള്ളാടി ഭാഗത്തും ആനക്കാംപൊയിൽ ഭാഗത്തും ഒരേസമയം ജോലികൾ തുടങ്ങും. ഇതിൽ വലതു തുരംഗത്തിന്റെ പ്രവർത്തികൾക്കാണ് മുൻഗണന നൽകുന്നത്.
മേപ്പാടി കള്ളാടിയിലെ തുരങ്കമുഖം വരെയുള്ള കട്ട് ആൻഡ് കവർ പ്രവർത്തികൾ ഇപ്പോൾ പൂർത്തീകരണ ഘട്ടത്തിലാണ്.
പദ്ധതി നിശ്ചിത സമയത്തിനുള്ളിൽ തീർക്കുന്നതിനായി പകലും രാത്രിയുമായി ഏകദേശം 16 മണിക്കൂറോളം നീളുന്ന കഠിനമായ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത് എന്നും കെ റഫീഖ് പറഞ്ഞു. പാറകൾ ഡ്രിൽ ചെയ്യുന്നതിനായി ആവശ്യമായ അത്യാധുനിക ‘ബൂമർ’ യന്ത്രം ഇതിനോടകം തന്നെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. ലോകോത്തര നിലവാരമുള്ള ഓസ്ട്രേലിയൻ സാങ്കേതിക വിദ്യയാണ് തുരങ്ക നിർമ്മാണത്തിനായി ഇവിടെ പ്രയോജനപ്പെടുത്തുന്നത് എന്നും അദ്ദേഹം അറിയിച്ചു.






