കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ സ്ഥാനാർത്ഥി മാനദണ്ഡം വിജയ സാധ്യത മാത്രമാണെന്ന് ലീഗ് നേതാവ് കെ എം ഷാജി. മുസ്ലിം ലീഗിന്റെ വനിതാ അംഗം ഇത്തവണ നിയമസഭയിൽ ഉണ്ടാകും. പുതുമുഖങ്ങളും യുവാക്കളും മത്സരരംഗത്ത് മുസ്ലിം ലീഗിന്റേതായി ഉണ്ടാകും. 100 പേരെ നിയമസഭയിൽ എത്തിക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. താൻ മത്സരിക്കുമോ എന്ന് പാർട്ടി തീരുമാനിക്കും.
അഴീക്കോട് അടക്കം ചില സീറ്റുകൾ വച്ചുമാറിയാൽ വിജയിക്കാനാകുമെന്നും അത്തരം ചർച്ചകൾ നടക്കുന്നുണ്ടെന്നും മുന്നണിയിലാണ് തീരുമാനമുണ്ടാകേണ്ടതെന്നും ഷാജി വ്യക്തമാക്കി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നടന്നതിനേക്കാൾ മികച്ച വിജയം നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉണ്ടാകും. മുന്നണിക്കുള്ളിൽ സീറ്റ് വെച്ചുമാറൽ ചർച്ചകൾ നടക്കുന്നു. വീട്ടുവീഴ്ചകളും കൊടുക്കൽ വാങ്ങലുകളുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



