ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഇറാന്റെ കൈകളിലാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിന് മറുപടിയായി ഇറാൻ. അമേരിക്കക്കും ഇസ്രയേലിനുമെതിരായ സൈനിക നടപടികൾ എപ്പോൾ അവസാനിക്കുമെന്ന് തീരുമാനിക്കുന്നത് തങ്ങളായിരിക്കുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു.
മേഖലയുടെ ഭാവിയും ഇപ്പോഴത്തെ സമവാക്യങ്ങളും ടെഹ്റാൻ സേനയുടെ നിയന്ത്രണത്തിലാണെന്നും ഐആർജിസി പറഞ്ഞു. ഇറാനിലെ സംഘർഷം ഉടൻ അവസാനിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ പ്രതികരണം.
ഇറാനെതിരായ യുദ്ധം ഹ്രസ്വകാലത്തേക്കായിരിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. എന്നാൽ ഇറാൻ ആഗോള എണ്ണവിതരണം തടസപ്പെടുത്തിയാൽ പോരാട്ടം കൂടുതൽ രൂക്ഷമാകാനിടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിനിടെ മൊജ്തബാ ഖമനേയിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ചതിൽ താൻ സന്തുഷ്ടനല്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാനെതിരെ യുഎസ് കനത്ത പ്രഹരം നടത്തിയെന്നും അവരുടെ സൈനിക ശേഷി ദുർബലമായെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം ഇറാനെതിരെയുള്ള സൈനിക ദൗത്യം പദ്ധതിപ്രകാരം മുന്നോട്ടുപോകുകയാണെന്നും ഇറാൻ കീഴടങ്ങണമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് പറഞ്ഞു. ഇസ്രയേലിന്റെയും യുഎസിന്റെയും വധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ പരമോന്നത നേതാവായ മൊജ്തബാ ഖമനേയി ഇപ്പോൾ രഹസ്യ കേന്ദ്രത്തിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അധികാരമേറ്റ ശേഷം അദ്ദേഹം ടെലിവിഷൻ വഴി പൊതുജനങ്ങളെ അഭിസംബോധന ചെയ്തിട്ടില്ല.
ഇറാനിൽ ഖമനേയിയേക്കാൾ കൂടുതൽ കടുത്ത നിലപാടുള്ള നേതാവാണ് മൊജ്തബാ എന്ന പ്രചാരണവും നടക്കുന്നു. അദ്ദേഹത്തെ പരമോന്നത നേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെ ടെഹ്റാനിൽ ഖമനേയിയുടെ അനുകൂലികൾ ആഹ്ലാദ പ്രകടനം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധത്തിന്റെ ചില വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.






