ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ വരുന്നതോടെ കേരളത്തിലെ ബിജെപിക്കുള്ളിൽ വിഭാഗീയത അതിന്റെ പരമാവധി വർദ്ധിക്കുവാനാണ് സാധ്യത. സംസ്ഥാന രാഷ്ട്രീയത്തിൽ ബിജെപിയെ വളർത്തുന്നതിൽ പങ്കു വഹിച്ച ഒട്ടേറെ നേതാക്കൾ ഇവിടെത്തന്നെയുള്ളപ്പോൾ പുറത്തുനിന്ന് ഒരാൾ വരുന്നതിൽ അമർഷം പലർക്കും ഉണ്ട്. ഒരിക്കല്‍ കൂടി തഴയപ്പെട്ടതിന്റെ നിരാശയിലാണ് ശോഭ സുരേന്ദ്രനും എംടി രമേശും. മുതിര്‍ന്ന നേതാക്കള്‍ എന്ന നിലയില്‍ ഇത്തവണ സ്ഥനം ലഭിക്കുമെന്ന ഉറച്ച വിശ്വാസം ഇരുവര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ കേന്ദ്രം തുണച്ചത് കേരളത്തിന് പുറത്ത് നിന്നെത്തിയ രാജീവ് ചന്ദ്രശേഖറിനെയാണ്. ഇതിന്റെ അലയൊലികള്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ ഉണ്ടാകും എന്ന് ഉറപ്പാണ്.
മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം നില മെച്ചപ്പെടുത്തുന്ന ശോഭ സുരേന്ദ്രനെ തഴഞ്ഞതിൽ രൂക്ഷമായ വിമർശനമാണ് ഇപ്പോൾ പാർട്ടിക്കുള്ളിൽ തന്നെ ഉയരുന്നത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലാണ് ശോഭയെ പാർട്ടി നിയോഗിച്ചത്. മുൻ തിരഞ്ഞെടുപ്പിൽ കെ.എസ്.രാധാകൃഷ്ണൻ നേടിയ 1.87 ലക്ഷം വോട്ട് ശോഭ 2.99 ലക്ഷത്തിനു മുകളിലെത്തിച്ചു. എൻഡിഎയ്ക്ക് വലിയ സ്വാധീനമില്ലെന്ന് കരുതിയ മണ്ഡലത്തിൽ എതിരാളികളെ ഞെട്ടിച്ചു. വോട്ടുവിഹിതം 17.24 ശതമാനത്തിൽനിന്ന് 28.3 ശതമാനമായി. പാലക്കാട്ടും ഉപതെരഞ്ഞെടുപ്പിൽ ശോഭയ്ക്ക് മുന്നേറ്റം സാധ്യമാകുമെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ പറഞ്ഞുവെങ്കിലും സി കൃഷ്ണകുമാറിനെ തന്നെ സ്ഥാനാർത്ഥിയായി തീരുമാനിക്കുകയായിരുന്നു.
തുടർന്ന് തെരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയവും വലിയ തോതിലുള്ള വിവാദങ്ങളിലേക്ക് പാർട്ടിയെ വലിച്ചിഴച്ചു. വിജയം നേടാനാകാതെ പോയതിൽ പരിവാർ സംഘടനകൾക്കും ബിജെപിയോട് അമർഷമുണ്ടായിരുന്നു. ഉപ തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നുവെങ്കിൽ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഗതിയെ തന്നെ മാറ്റുമെന്ന ഉപദേശവും ആർഎസ്എസ് നേതൃത്വം ബിജെപിക്ക് അന്ന് നൽകിയിരുന്നു. എന്നാൽ അതെല്ലാം കൃഷ്ണകുമാറിന് മുൻപിൽ ബിജെപി സംസ്ഥാന നേതൃത്വം അടിയറവ് വെക്കുകയായിരുന്നു.






