ആലപ്പുഴ: മുൻ സി.പി.എം. നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെതിരെ ഗുരുതരമായ സാമ്പത്തിക, അഴിമതി ആരോപണങ്ങളുമായി അമ്പലപ്പുഴ മുൻ എം.എൽ.എ. എച്ച്. സലാം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപയുടെ കണക്ക് സുധാകരൻ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ലെന്ന് സലാം ആരോപിച്ചു. ഈ പണം ഉപയോഗിച്ചാണോ പറവൂരിൽ ഭാര്യയുടെ പേരിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി വാങ്ങിയതെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു.
സുധാകരന്റെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും സലാം ചോദ്യമുയർത്തി. ഭാര്യയുടെയും മകന്റെയും പേരിലുള്ള ബാങ്ക് നിക്ഷേപങ്ങളുടെയും വസ്തുവകകളുടെയും സ്രോതസ്സ് സുധാകരൻ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടി പിരിവിനെയും സാധാരണ പ്രവർത്തകരുടെ അധ്വാനത്തെയും സുധാകരൻ പുച്ഛിക്കുന്നുവെന്നും സലാം വിമർശിച്ചു.
മുൻകാലത്ത് ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. നേതാക്കളെ ഉപയോഗിച്ച് മാധ്യമപ്രവർത്തകരെ ആക്രമിക്കാനും സ്ത്രീകളെ അപകീർത്തിപ്പെടുത്താനും ശ്രമിച്ചിട്ടുണ്ടെന്നും സലാം ആരോപിച്ചു. പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ സുധാകരൻ തുടർച്ചയായി നടത്തുന്ന അധിക്ഷേപ പരാമർശങ്ങൾക്ക് മറുപടിയായാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ സലാം രംഗത്തെത്തിയത്.
പതിറ്റാണ്ടുകളായി പാർട്ടി നൽകിയ സ്ഥാനമാനങ്ങളിലൂടെ നേടിയെടുത്ത രാഷ്ട്രീയ മേൽവിലാസം മറന്നാണ് സുധാകരൻ ഇപ്പോൾ പെരുമാറുന്നതെന്നും സലാം കുറ്റപ്പെടുത്തി. പാർട്ടിയിൽനിന്ന് ലഭിക്കാവുന്നതെല്ലാം നേടിയശേഷം അധികാരത്തിനുവേണ്ടി വർഗവഞ്ചന നടത്തുന്നവർ സി.പി.എമ്മിനെ നന്നാക്കാൻ വരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിലെയും ബി.ജെ.പിയിലെയും ആളുകളെ നന്നാക്കുന്നതിലാണ് ഇത്തരക്കാരുടെ ശ്രദ്ധ വേണ്ടതെന്നും സലാം പരിഹസിച്ചു.












