മഡ്രിഡ്/പാരിസ്: ഫ്രാൻസിലും സ്പെയിനിലും പടർന്നുപിടിച്ച് വൻ കാട്ടുതീ. 2,67,000-ത്തിലധികം ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചതോടെ ഈ മാസം സ്പെയിനിൽ കാട്ടുതീയിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 14 ആയി. 10 പേരെ ഇനിയും കണ്ടെത്താനുണ്ട്. മഡ്രിഡിന് സമീപമുണ്ടായ ഭീകര കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ ശനിയാഴ്ച സ്പാനിഷ് അഗ്നിശമന സേനാംഗങ്ങൾ ശ്രമിച്ചെങ്കിലും, കാറ്റ് വെല്ലിവിളിയാവുകയാണ്. നഗരത്തിന് പടിഞ്ഞാറുള്ള ആകാശം പൂർണ്ണമായും കറുത്ത പുകയാൽ മൂടപ്പെട്ടിരിക്കുകയാണ്.
“തീ നിലവിൽ അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയിലാണ്. ഇത് അണയ്ക്കുക എന്നത് അഗ്നിശമന സേനയുടെ നിലവിലെ ശേഷിക്കും അപ്പുറമാണ്”- മഡ്രിഡിലെ അടിയന്തര രക്ഷാവിഭാഗം മേധാവി കാർലോസ് നോവില്ലോ വ്യക്തമാക്കി. മഡ്രിഡ് മേഖലയിൽ മാത്രം 10,000 ഹെക്ടറും സമീപത്തുള്ള ആവില പ്രവിശ്യയിൽ 13,000 മുതൽ 15,000 ഹെക്ടർ വരെ വനഭൂമിയും കത്തിയമർന്നുവെന്നാണ് വിവരം. ഏകദേശം 70,000 ആളുകളെയാണ് സ്പെയിനിൽ ഇതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചത്.
ഫ്രാൻസിലും സമാന സ്ഥിതിയാണുള്ളത്. ബോർഡോ മേഖലയിലും പരിസരപ്രദേശങ്ങളിലുമുള്ള 1,97,000 ആളുകളെ ഭരണകൂടം മാറ്റിപ്പാർപ്പിച്ചു. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കാപ് ഫെറെ പെനിൻസുലയിൽ നിന്ന് മാത്രം 44,000ത്തോളം പേർ പലായനം ചെയ്തു. ഇവിടെ 50-ലധികം വീടുകൾ പൂർണ്ണമായി കത്തിനശിച്ചു.











