നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ മുഴുവൻ മുന്നണികളും പാർട്ടികളും തകൃതിയായി തന്നെ ആരംഭിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കോൺഗ്രസ്, അതിജീവന പോരാട്ടം കൂടിയായ വരുന്ന തെരഞ്ഞെടുപ്പിൽ പരമാവധി മണ്ഡലങ്ങളിൽ വിജയിച്ചു വരുവാനുള്ള വഴികളാണ് നോക്കുന്നത്. കാലാകാലങ്ങളായി സ്ഥിരമായി ചില നേതാക്കൾ കൈവശം വച്ചിരിക്കുന്ന സീറ്റുകളിലേക്ക് പോലും പുതിയ സ്ഥാനാർത്ഥികളെ അവതരിപ്പിക്കുകയാണ് ലക്ഷ്യം.
പാലക്കാട് ജില്ലയിലെ ചിറ്റൂർ നിയോജകമണ്ഡലം കാലങ്ങളോളം കോൺഗ്രസിനൊപ്പം നിലകൊണ്ട മണ്ഡലമാണ്. പാലക്കാട് ജില്ലയിലെ ചിറ്റൂർ-തത്തമംഗലം നഗരസഭയും ചിറ്റൂർ താലൂക്കിലെ എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പെരുമാട്ടി, വടകരപ്പതി എന്നീ ഗ്രാമപഞ്ചായത്തുകളും പാലക്കാട് താലൂക്കിലെ പെരുവെമ്പ്, പൊൽപ്പുള്ളി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ചിറ്റൂർ.
ജനതാദളിലെ (സെക്കുലർ) കെ കൃഷ്ണൻകുട്ടിയാണ് ഈ മണ്ഡലത്തിന്റെ ഇപ്പോഴത്തെ എംഎൽഎ. സിപിഐയുടെ പി ബാലചന്ദ്ര മേനോൻ ആണ് ആദ്യമായി എംഎൽഎ ആയത്. തുടര്‍ന്ന് കോണ്‍ഗ്രസും സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയും ജനതാദളും മണ്ഡലത്തിൽ നിന്നും വിജയിച്ചിട്ടുണ്ട്. പിന്നീട് 1996 മുതൽ 2016 വരെ കോണ്‍ഗ്രസിന്റെ കെ അച്ച്യുതനായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ഈ ആധിപത്യം തകര്‍ത്താണ് ജെഡിഎസ് നേതാവ് കെ കൃഷ്ണൻ കുട്ടി മണ്ഡലം പിടിച്ചെടുത്തത്.






