നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ മുഴുവൻ മുന്നണികളും പാർട്ടികളും തകൃതിയായി തന്നെ ആരംഭിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കോൺഗ്രസ്, അതിജീവന പോരാട്ടം കൂടിയായ വരുന്ന തെരഞ്ഞെടുപ്പിൽ പരമാവധി മണ്ഡലങ്ങളിൽ വിജയിച്ചു വരുവാനുള്ള വഴികളാണ് നോക്കുന്നത്. കാലാകാലങ്ങളായി സ്ഥിരമായി ചില നേതാക്കൾ കൈവശം വച്ചിരിക്കുന്ന സീറ്റുകളിലേക്ക് പോലും പുതിയ സ്ഥാനാർത്ഥികളെ അവതരിപ്പിക്കുകയാണ് ലക്ഷ്യം.
പാലക്കാട് ജില്ലയിലെ ചിറ്റൂർ നിയോജകമണ്ഡലം കാലങ്ങളോളം കോൺഗ്രസിനൊപ്പം നിലകൊണ്ട മണ്ഡലമാണ്. പാലക്കാട് ജില്ലയിലെ ചിറ്റൂർ-തത്തമംഗലം നഗരസഭയും ചിറ്റൂർ താലൂക്കിലെ എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പെരുമാട്ടി, വടകരപ്പതി എന്നീ ഗ്രാമപഞ്ചായത്തുകളും പാലക്കാട് താലൂക്കിലെ പെരുവെമ്പ്, പൊൽപ്പുള്ളി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ചിറ്റൂർ.
ജനതാദളിലെ (സെക്കുലർ) കെ കൃഷ്ണൻകുട്ടിയാണ് ഈ മണ്ഡലത്തിന്റെ ഇപ്പോഴത്തെ എംഎൽഎ. സിപിഐയുടെ പി ബാലചന്ദ്ര മേനോൻ ആണ് ആദ്യമായി എംഎൽഎ ആയത്. തുടര്‍ന്ന് കോണ്‍ഗ്രസും സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയും ജനതാദളും മണ്ഡലത്തിൽ നിന്നും വിജയിച്ചിട്ടുണ്ട്. പിന്നീട് 1996 മുതൽ 2016 വരെ കോണ്‍ഗ്രസിന്റെ കെ അച്ച്യുതനായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ഈ ആധിപത്യം തകര്‍ത്താണ് ജെഡിഎസ് നേതാവ് കെ കൃഷ്ണൻ കുട്ടി മണ്ഡലം പിടിച്ചെടുത്തത്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മണ്ഡലം കോണ്‍ഗ്രസ് തിരിച്ച് പിടിക്കുമോ എന്നതാണ് കേരളം ശ്രദ്ധയോടെ നോക്കികാണുന്നത്. കഴിഞ്ഞ തവണ കോൺഗ്രസിൽ നിന്നും മുൻ എംഎൽഎ കെ അച്യുതന്റെ മകൻ സുമേഷ് അച്യുതൻ ആയിരുന്നു കെ കൃഷ്ണൻകുട്ടിയോട് ഏറ്റുമുട്ടിയിരുന്നത്. കെപിസിസി ഒബിസി വിഭാഗം ചെയര്‍മാനായിരുന്നു അന്ന് അദ്ദേഹം. കോണ്‍ഗ്രസിനും ജനതാദളിനും സ്വാധീനമുള്ള മേഖലയാണ് ചിറ്റൂര്‍.
കെ അച്യുതന്റെ വ്യക്തിബന്ധങ്ങളും കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകളും തെരഞ്ഞെടുപ്പില്‍ തുണയ്ക്കുമെന്നായിരുന്നു സുമേഷിന്റെ കണക്കുകൂട്ടൽ. എന്നാൽ ഫലം വന്നപ്പോൾ അദ്ദേഹം പരാജയപ്പെടുകയായിരുന്നു. 33,878 വോട്ടുകൾ ആയിരുന്നു കെ കൃഷ്ണൻകുട്ടിയുടെ ഭൂരിപക്ഷം. സുമേഷ് അച്യുതനെ തന്നെ വീണ്ടും മത്സരിപ്പിച്ചാൽ നേട്ടം ഉണ്ടാകില്ലെന്ന് കണക്കുകൂട്ടലിലാണ് കോൺഗ്രസ്. അതുകൊണ്ടുതന്നെ മണ്ഡലത്തിൽ മറ്റൊരു പുതുമുഖത്തെ പരീക്ഷിക്കുവാൻ ഒരുങ്ങുകയാണ് ജില്ലാ കോൺഗ്രസ് നേതൃത്വം.
പരിഗണിക്കുവാൻ ഒരുങ്ങുന്നത് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ തന്നെ അമരക്കാരനായ എ തങ്കപ്പനെയാണ്. നിലവിൽ ഡിസിസി പ്രസിഡണ്ടായ അദ്ദേഹം കെ സി വേണുഗോപാൽ പക്ഷം നേതാവാണ്. നിലവിൽ കോൺഗ്രസ് പാർട്ടിയുടെ കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നത് കെസി വേണുഗോപാൽ ആയതുകൊണ്ട് തന്നെ തങ്കപ്പന്റെ ആഗ്രഹം തന്നെ നിറവേറ്റുവാനാണ് സാധ്യത. ജില്ലയിൽ മുൻപ് എ ഐ ഗ്രൂപ്പുകൾ മാത്രമായിരുന്നു സജീവമായിരുന്നതെങ്കിൽ നിലവിലെ അവസ്ഥ അതല്ല.
എ ഐ ഗ്രൂപ്പുകൾക്ക് പുറമെ കെ സി വേണുഗോപാൽ പക്ഷവും ജില്ലയിൽ ശക്തമാണ്. അതുകൊണ്ടുതന്നെ ചിറ്റൂർ സീറ്റിൽ കെ സിയുടെ പക്ഷത്തുള്ള തങ്കപ്പൻ തന്നെ സ്ഥാനാർത്ഥിയായി കടന്നുവരുവാനുള്ള സാധ്യതയാണ് കൂടുതൽ. അങ്ങനെ വരുമ്പോൾ സുമേഷ് അച്ചുതനെ ഡിസിസി പ്രസിഡണ്ടായി പരിഗണിക്കുമെന്നും അറിയുന്നു. അങ്ങനെയൊരു തീരുമാനം വന്നാൽ അതിനോട് അദ്ദേഹം അനുകൂലമായാകും പ്രതികരിക്കുകയെന്ന് ചില കോൺഗ്രസ് വൃത്തങ്ങൾ അറിയിക്കുന്നു.
നിലവിൽ സംസ്ഥാനത്തു തന്നെ പ്രവർത്തനം കുറവായ ജില്ലാ കോൺഗ്രസ് കമ്മിറ്റികളിൽ ഒന്നാണ് പാലക്കാട്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്കെതിരെ ബിജെപിയുടെ കൊലവിളി പ്രസംഗം നടന്നിട്ടും നാളെ ഇതുവരെ യാതൊരു പ്രതിഷേധവും ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയിട്ടില്ല. ഇതിൽ അടക്കം വ്യാപക വിമർശനം നിലനിൽക്കുമ്പോഴാണ് ഡിസിസി അധ്യക്ഷ സ്ഥാനത്ത് മാറ്റം ഉണ്ടാകുവാനുള്ള സാധ്യതയും പല നേതാക്കളും പങ്കുവെക്കുന്നത്.
എ തങ്കപ്പന് ചിറ്റൂർ മണ്ഡലത്തിലുള്ള വ്യക്തിബന്ധങ്ങളും കോൺഗ്രസിനുള്ള അടിത്തറയും ഉപയോഗപ്പെടുത്തിയാൽ വിജയം സുനിശ്ചിതമാണെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ഏറെക്കുറെ മണ്ഡലത്തിൽ അദ്ദേഹം സജീവവുമാണ്. മുൻ എംഎൽഎയുടെ മകനും ഡിസിസി വൈസ് പ്രസിഡന്റുമായ സുമേഷ് അച്യുതനും സമരങ്ങളുമായി ചിറ്റൂരിൽ തന്നെ സജീവമാണ്. കഴിഞ്ഞ ദിവസങ്ങളിൽ കെ കൃഷ്ണൻകുട്ടിക്കെതിരെ സുമേഷ് അച്യുതന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് വരെ നടന്നിരുന്നു.
ഇനി ഇടതുപക്ഷത്തേക്ക് വന്നാൽ നിലവിൽ മന്ത്രി കൂടിയായ കെ കൃഷ്ണൻകുട്ടിയുടെ തീരുമാനത്തിന് അനുസൃതമായകും സ്ഥാനാർഥി ഉണ്ടാവുക. ദേശീയതലത്തിൽ ബിജെപിക്കൊപ്പം നിൽക്കുന്ന ജെഡിഎസ് സംസ്ഥാനത്ത് പുതിയ പാർട്ടി ഉണ്ടാക്കിയാകും മത്സരിക്കുക. എന്നാൽ സിപിഎമ്മിന് അതിനോട് യോജിപ്പില്ല. മണ്ഡലത്തിൽ സമരങ്ങളും മറ്റുമൊക്കെയായി കോൺഗ്രസ് വളരെയധികം സജീവമാണ്. അതുകൊണ്ടുതന്നെ മണ്ഡലം തിരിച്ചെടുത്ത് സിപിഎം മത്സരിക്കണമെന്ന വികാരമാണ് പ്രാദേശിക പാർട്ടി നേതൃത്വത്തിന് ഉള്ളത്.
സിപിഎം ജില്ലാ കമ്മറ്റിക്കും സമാനഭിപ്രായമാണെന്ന് അറിയുന്നു. ഘടകകക്ഷികളുടെ മണ്ഡലങ്ങളിൽ സിപിഎം നോട്ടമിടുന്നത് വിജയവും അതിനെ തുടർന്നുള്ള മൂന്നാം പിണറായി ഭരണവും ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ്. അതേസമയം ഘടകകക്ഷികൾ സിപിഎമ്മിന്റെ ഈ തീരുമാനത്തോട് ചേർന്ന് നിൽക്കുവാനുള്ള സാധ്യതകൾ നന്നേ കുറവാണ്. ഒരു മുന്നണിക്കും കടന്നുകയറുവാൻ അത്രകണ്ട് പണിയുള്ള മണ്ഡലമല്ല. ആത്മാർത്ഥമായി നിലകൊള്ളുന്നവരെ നെഞ്ചിലേറ്റുന്ന ചിറ്റൂരിൽ 2026 ആര് വീഴുമെന്നും ആര് വാഴുമെന്നും കാത്തിരുന്ന് കാണേണ്ടതാണ്.




