സ്വർണവും വെള്ളിയും ഇറക്കുമതി ചെയ്യുമ്പോൾ നൽകേണ്ട നികുതി വർധിപ്പിച്ചതോടെ വലിയ മാറ്റങ്ങളാണ് രാജ്യത്ത് ഉണ്ടാകാൻ പോകുന്നത്. ഇതോടെ ഇടക്കാലത്ത് കുറഞ്ഞുപോയ സ്വർണക്കടത്ത് വർധിപ്പിക്കുമെന്നതാണ് പ്രധാന ആശങ്ക. ഒരുകാലത്ത് കേരളത്തിലടക്കം വ്യാപകമായിരുന്ന സ്വർണക്കടത്ത് 2024ൽ ഇറക്കുമതി തീരുവ കുറച്ചതോടെ കുത്തനെ ഇടിഞ്ഞിരുന്നു. തീരുവ വീണ്ടും 15 ശതമാനമാക്കി ഉയർത്തിയതോടെ സ്വർണക്കടത്ത് സംഘങ്ങള്‍ വ്യാപകമാക്കുമെന്നാണ് വ്യാപാരികൾ നൽകുന്ന മുന്നറിയിപ്പ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഇറക്കുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു സൂചന നൽകിയിരുന്നു. ജനങ്ങൾ സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആ നിർദേശം ജനങ്ങൾ അത്ര കാര്യമായി എടുത്തിരുന്നില്ല, എന്തായാലും നിലവിലെ നടപടി ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ പരിശോധിക്കാം.
പ്രതിവർഷം ഇന്ത്യയിലേക്ക് 800 ടൺ സ്വർണമെങ്കിലും നികുതി അടച്ച് ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതൊരു രാജ്യാന്തര വ്യാപാരമായത് കൊണ്ട് അമേരിക്കൻ ഡോളറിലാണ് സ്വർണം വാങ്ങേണ്ടത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില വർധിച്ചത് അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് തകർന്ന അവസ്ഥയിലാണ്. ഇതോടെ വിദേശ വ്യാപാരത്തിന് കൂടുതൽ ഡോളർ ചെലവഴിക്കേണ്ടി വന്നു. ഇത് രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തിൽ ഇടിവുണ്ടാക്കി. വിദേശ നാണ്യ ശേഖരവും രൂപയുടെ വിനിമയ നിരക്കും സംരക്ഷിക്കാനാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങളെന്ന് കേന്ദ്രം പറയുന്നുണ്ട്. സർക്കാരുകളുടെ നികുതി വരുമാനം കുറയാനും കേരളത്തിന്റെ ചില്ലറ പണപ്പെരുപ്പം വർധിക്കാനും തീരുമാനം ഇടയാക്കുമെന്നും ആശങ്കയുണ്ട്.
സ്വർണം ഇറക്കുമതി ചെയ്യുന്നതിന് നിലവിൽ അഞ്ച് ശതമാനം നികുതിയും ഒരു ശതമാനം സെസുമാണ് നൽകേണ്ടത്. ഇതിന് പുറമെ 3 ശതമാനം ജിഎസ്ടിയും ഉപഭോക്താവ് നൽകേണ്ടതുണ്ട്. എന്നാൽ ഇനി മുതൽ 10 ശതമാനം നികുതിയും അഞ്ച് ശതമാനം സെസും നൽകേണ്ടി വരും. ഇതോടെ നികുതി അടക്കാതെ അനധികൃത മാർഗങ്ങളിലൂടെ സ്വർണം എത്തിക്കാനുള്ള ശ്രമങ്ങൾ വർധിക്കുമെന്നുറപ്പ്. നേരത്തെ ഒരു കിലോ സ്വർണം നികുതി അടക്കാതെ ഇന്ത്യയിലെത്തിച്ചാൽ 9 ലക്ഷം രൂപയോളമായിരുന്നു കടത്തുകാരുടെ ലാഭം. അന്നത്തെ വിലയല്ല ഇന്ന്. 2024ൽ തീരുവ 6 ശതമാനമാക്കിയതോടെ സ്വർണം കടത്തിയാൽ ലഭിക്കുന്ന നേട്ടം കുത്തനെ കുറഞ്ഞതോടെ ഇല്ലാതായ സ്വർണക്കടത്ത് ഇനി പൂർവാധികം ശക്തിയോടെ തലപൊക്കും.
ഇപ്പോഴത്തെ വിലയിൽ ഒരു കിലോ സ്വർണം നികുതി അടയ്ക്കാതെ ഇന്ത്യയിലെത്തിച്ചാൽ കടത്തുകാർക്ക് ലാഭം 20 ലക്ഷം രൂപ വരെ ലഭിക്കുമെന്നാണ് സ്വർണവ്യാപാരികളുടെ വിലയിരുത്തൽ. മൂന്നു ശതമാനം ജിഎസ്ടി കൂടി കണക്കാക്കിയാൽ ഇത് 24 ലക്ഷം രൂപ വരെയായി വർധിക്കുമെന്ന് കണക്കാക്കുന്നു. ഇറക്കുമതി തീരുവ കുറയ്ക്കണമെന്നാണ് വ്യാപാരികൾ നിരന്തരം സർക്കാരിനോട് ആവശ്യപ്പെടുന്നതിനിടെയാണ് ഈ വർധനവ്. ഇത് സമാന്തര സ്വർണവിപണി സജീവമാക്കുമെന്നുറപ്പ്.
തുറിച്ചുനോക്കി പണപ്പെരുപ്പം
രാജ്യത്ത് ഒന്നാമതായിരുന്ന കേരളത്തിന്റെ ചില്ലറ പണപ്പെരുപ്പ കണക്കുകളിലും സ്വർണവില വർധന കൂടുതൽ ആഘാതമേൽപ്പിക്കും. ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും മുൻവർഷത്തേക്കാൾ എത്ര വില കൂടിയെന്നതിന്റെ തോതാണ് റീട്ടെയ്ൽ പണപ്പെരുപ്പം. ഇന്ത്യയിൽ ആളോഹരി സ്വർണ ഉപഭോഗത്തിൽ മുന്നിൽ നിൽക്കുന്ന കേരളത്തിന് സ്വർണവിലയിലുണ്ടാകുന്ന ചെറിയ മാറ്റം പോലും കനത്ത ആഘാതമായിരിക്കും. നികുതിയിൽ ഒമ്പത് ശതമാനം വർധനവ് വന്നതോടെ സ്വർണവിലയിൽ ഇന്ന് മാത്രം പവന് 10,200 രൂപയാണ് കൂടിയത്. വിലവർധന ഡിമാൻഡിലും വിൽപനയിലും കുറവുണ്ടാക്കുമെങ്കിലും സ്വർണം വാങ്ങുന്നത് പൂർണമായും ഒഴിവാക്കാൻ മലയാളി അടക്കമുള്ള ഇന്ത്യക്കാർക്ക് കഴിയില്ല. ഇതോടെ അടുത്ത മാസത്തെ പണപ്പെരുപ്പ കണക്കിൽ കേരളം മുന്നോട്ടു പോകാനുള്ള സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു. കള്ളക്കടത്ത് വർധിക്കുന്നത് സർക്കാരിന്റെ നികുതി വരുമാനത്തെയും സാരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.






